/indian-express-malayalam/media/media_files/uploads/2023/04/poster.jpg)
പാലക്കാട്: വന്ദേഭാരത് എക്സ്പ്രസിൽ വി.കെ.ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ചവരെ തിരിച്ചറിഞ്ഞു. അട്ടപ്പാടി പുതൂർ പഞ്ചായത്തംഗം സെന്തിൽ കുമാർ ഉൾപ്പെടെ പോസ്റ്റർ പതിപ്പിച്ച ആറുപേരും കോൺഗ്രസ് പ്രവർത്തകരാണ്. പോസ്റ്റർ പതിപ്പിച്ചത് മനപൂർവമല്ലെന്നും ആവേശത്തിന്റെ പുറത്ത് കൈയിലുണ്ടായ പോസ്റ്റർ ഗ്ലാസിൽ ചേർത്ത് പിടിക്കുകയായിരുന്നുവെന്നും സെന്തിൽ പറഞ്ഞു.
പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ ഷൊർണൂർ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. പോസ്റ്റർ ഒട്ടിച്ചവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ഷൊർണൂർ ആര്‍പിഎഫിന് നൽകിയ പരാതിയിലാണ് കേസെടുത്തത്.
റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോസ്റ്റര്‍ പതിപ്പിച്ചവരെ കണ്ടെത്താനായിരുന്നു ആര്‍പിഎഫ് ശ്രമം. പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. നിരവധി ബിജെപി നേതാക്കളും സംഭവത്തിൽ റെയിൽവേ പൊലീസിന് പരാതി നൽകിയിരുന്നു.
ഇന്നലെ ഉദ്ഘാടന യാത്രയിൽ പാലക്കാട് ഷൊർണൂർ സ്റ്റേഷനിലെത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ ട്രെയിനിൽ പോസ്റ്ററുകൾ പതിപ്പിച്ചത്. ആര്‍പിഎഫ് ഉടൻ തന്നെ ചിത്രങ്ങൾ നീക്കം ചെയ്തു. വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തിയ വി.കെ.ശ്രീകണ്ഠന് അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ പ്ലക്കാർഡുകളുമായാണ് സ്റ്റേഷനിൽ എത്തിയത്.
അതേസമയം, ആരോ ഒട്ടിച്ച പോസ്റ്ററിന് തനിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നാണ് വി.കെ.ശ്രീകണ്ഠൻ എംപി പ്രതികരിച്ചത്. എന്റെ അറിവോടെയോ സമ്മതത്തോടെയോ ആരും പോസ്റ്റർ ഒട്ടിച്ചിട്ടില്ല. ബിജെപി സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, പൊതു മുതൽ നശിപ്പിച്ചതിന് എംപിക്കെതിരെ കേസെടുക്കണമെന്നാണ് ബിജെപി ആവശ്യം. സ്വന്തം പോസ്റ്റർ പതിപ്പിച്ച് രാജ്യാന്തര നിലവാരമുള്ള ട്രെയിനിനെ നശിപ്പിക്കാൻ ശ്രമിച്ചതിന് ശ്രീകണ്ഠൻ എംപിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി നേതാവ് കൃഷ്ണദാസ് ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.