/indian-express-malayalam/media/media_files/uploads/2018/11/pon-radhakrishnan1.jpg)
പമ്പ: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞിട്ടില്ലെന്ന് എസ്‌പി ഹരിശങ്കർ. വാഹന വ്യൂഹത്തിലുണ്ടായിരുന്ന മറ്റൊരു കാറാണ് തടഞ്ഞത്. പ്രതിഷേധക്കാർ ഉണ്ടെന്ന സംശയത്തിലാണ് മന്ത്രിയുടെ വാഹനത്തിന് ഒപ്പമുണ്ടായിരുന്ന വാഹനവും തടഞ്ഞത്. സംഭവത്തെക്കുറിച്ചുളള വിശദീകരണം മന്ത്രിക്ക് എഴുതി നൽകുകയാണ് ചെയ്തത്. പൊലീസ് മാപ്പെഴുതി നൽകിയെന്ന വാർത്ത ശരിയല്ലെന്നും എസ്‌പി ഹരിശങ്കർ പറഞ്ഞു.
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹന വ്യൂഹമാണ് പൊലീസ് തടഞ്ഞത്. പമ്പ കെഎസ്ആർടിസി സ്റ്റാന്റിന് സമീപത്തുവച്ച് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു മന്ത്രി. സ്വകാര്യ വാഹനത്തിലായിരുന്നു മന്ത്രിയുടെ യാത്ര. ഒപ്പം മറ്റു രണ്ടു വാഹനങ്ങളും ഉണ്ടായിരുന്നു. പ്രതിഷേധക്കാരുടെ വാഹനമാണെന്ന് തെറ്റിദ്ധരിച്ചാണ് വാഹനം പൊലീസ് തടഞ്ഞത്.
പമ്പയിലും നിലയ്ക്കലിലും പ്രതിഷേധം നടത്തിയവർ വീണ്ടും പ്രതിഷേധത്തിനായി എത്തിയേക്കാമെന്നതിനാൽ പമ്പയിലെത്തുന്ന സ്വകാര്യ വാഹനങ്ങളെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിയാണെന്ന് മനസ്സിലാകാതെ അദ്ദേഹത്തിന്റെ വാഹന വ്യൂഹവും പൊലീസുകാർ തടഞ്ഞത്. ഇവർക്ക് കേന്ദ്രമന്ത്രിയെ മനസ്സിലായില്ല. മന്ത്രിയാണെന്ന് മനസ്സിലായതോട ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് എസ്‌പി ഹരിശങ്കർ അവിടെ എത്തി.
Read: കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനവ്യൂഹം പമ്പയിൽ പൊലീസ് തടഞ്ഞു
വാഹനം തടഞ്ഞതിലുളള നീരസം മന്ത്രി പ്രകടിപ്പിച്ചു. മാത്രമല്ല മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു ബിജെപി നേതാക്കളും പ്രതിഷേധിച്ചു. തുടർന്ന് പ്രതിഷേധക്കാരുടെ വാഹനമാണെന്ന് കരുതിയാണ് തടഞ്ഞതെന്ന് എസ്‌പി അറിയിക്കുകയും വിശദീകരണം എഴുതി നൽകുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.