/indian-express-malayalam/media/media_files/uploads/2019/06/modi-male-1148024375743_f35c7f66fe_z-1.jpg)
ന്യൂഡല്‍ഹി: കൊച്ചിയിൽ നിന്ന് മാലിദ്വീപിലേയ്ക്ക് ഫെറി സര്‍വീസ് തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. മാലിദ്വീപില്‍ വെച്ച് പ്രസിഡന്റ് ഇബ്രാഹിം സോലിഹിനൊപ്പം സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലിദ്വീപ് സന്ദര്‍ശനത്തിന് മുന്നോടിയായി അയൽരാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നിരവധി വൻ പദ്ധതികള്‍ക്ക് കേന്ദ്രം രൂപം നല്‍കിയിരുന്നു. കൊച്ചിയിൽ നിന്ന് മാലിദ്വീപിലേയ്ക്കുള്ള ഫെറി സര്‍വീസ് ഉള്‍പ്പെടെ നിരവധി വൻ പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്.
2011ല്‍ അവതരിപ്പിച്ച ശുപാര്‍ശ കേന്ദ്രം പുനപരിഗണിക്കുകയായിരുന്നു. സാര്‍ക്ക് ഉച്ചകോടിക്ക് പിന്നാലെയാണ് കൊച്ചി-മാലിദ്വീപ് ഫെറി സര്‍വീസ് ശുപാര്‍ശ ചെയ്യപ്പെടുന്നത്. മാലിദ്വീപിന്റെ പ്രതിനിധികളുമായി കൊച്ചി തുറമുഖാധികൃതരും ഇന്ത്യന്‍ ഷിപ്പിങ് കോര്‍പ്പറേഷനും 2011ല്‍ ചര്‍ച്ച നടത്തിയിരുന്നു. 500 ടി.ഇ.യു. കണ്ടെയ്‌നര്‍ ശേഷിയുള്ള ചെറിയ കപ്പലുകള്‍ കൊച്ചി-മാലി റൂട്ടില്‍ സര്‍വീസ് നടത്താന്‍ അന്ന് ആലോചന നടന്നിരുന്നു.
മാലിദ്വീപ് പ്രതിവര്‍ഷം 150 കോടി ഡോളറിന്റെ (ഏകദേശം 9000 കോടി രൂപ) ഉത്പന്നങ്ങളും വസ്തുക്കളുമാണ് ഇറക്കുമതി ചെയ്യുന്നത്. ഏതാണ്ട് 70,000 ടി.ഇ.യു. കണ്ടെയ്‌നറുകള്‍ ഇവിടെ എത്തുന്നു. കൊളംബോ, സിംഗപ്പൂര്‍, ദുബായ് തുറമുഖങ്ങള്‍ വഴിയാണ് മാലിദ്വീപിലേക്ക് ഭൂരിഭാഗം കണ്ടെയ്‌നറുകളുമെത്തുന്നത്. അതിനാല്‍ ഗതാഗതച്ചെലവ് ഇനത്തില്‍ അവര്‍ക്ക് വലിയ തുക ചെലവാകുന്നുണ്ട്.
Read More: മാലിദ്വീപിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി മോദിക്ക് സമ്മാനിച്ചു
മാലിദ്വീപിനോട് ഏറ്റവും അടുത്തുകിടക്കുന്ന തുറമുഖം കൊച്ചിയാണ്. എന്നാല്‍ കൊച്ചി വഴി, ചരക്കു ഗതാഗതം കാര്യമായി നടക്കുന്നില്ല. മാലിദ്വീപില്‍ നിന്ന് കൊച്ചിയിലേക്കുള്ള കപ്പല്‍യാത്രയ്ക്ക് 30 മണിക്കൂര്‍ മാത്രം മതി. ചെലവും കുറവാണ്. അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും ചരക്കു ഗതാഗതം വര്‍ധിക്കുന്നില്ലെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെ നിത്യോപയോഗ സാ ധനങ്ങളില്‍ ഏറെയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് മാലിദ്വീപ്. നിത്യോപയോഗ സാധനങ്ങള്‍ ഏറെയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കൊണ്ടുപോകുന്നത്. കൂടുതല്‍ ചരക്കുകള്‍ തെക്കേ ഇന്ത്യയില്‍ നിന്ന് സ്വീകരിക്കാന്‍ അവര്‍ക്ക് താത്പര്യവുമുണ്ട്.
എട്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി മാലിദ്വീപ് സന്ദര്‍ശിക്കുന്നത്.ദ്വീപുകള്‍ തമ്മിലുള്ള ബോട്ട് സര്‍വീസ് മെച്ചപ്പെടുത്താനും വിദ്യാര്‍ത്ഥികളുടെ ഉള്‍പ്പെടെ യാത്രാസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും മുൻഗണന കൊടുത്തുള്ളതാണ് ഇന്ത്യ വിഭാവനം ചെയ്യുന്ന പദ്ധതികള്‍. കൂടാതെ മാലിദ്വീപിൽ ഒരു ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിച്ചു നൽകാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്. സ്വന്തമായി ക്രിക്കറ്റ് ടീം രൂപീകരിക്കാനുള്ള മാലിദ്വീപിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായിരിക്കും പുതിയ പദ്ധതി.
അയൽരാജ്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന വിദേശനയത്തിന്‍റെ ഭാഗമായാണ് മോദിയുടെ മാലിദ്വീപ് സന്ദര്‍ശനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. .
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us