/indian-express-malayalam/media/media_files/uploads/2018/12/pk-firos.jpg)
കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ മുതു മുത്തച്ഛനാണ് മഹാത്മ ഗാന്ധിയെന്ന പ്രസംഗത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച് പി.കെ.ഫിറോസ്. ന്യായീകരണത്തിന് മെനക്കെടാതെ വസ്തുതാപരമായി താന്‍ പറഞ്ഞതിലെ പിഴവ് തുറന്ന് സമ്മതിക്കുന്നുവെന്ന് പി.കെ.ഫിറോസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
''ഇന്നലെ യുവജന യാത്രയുടെ പട്ടാമ്പിയിലെ സമാപന സമ്മേളനത്തില്‍ ഞാന്‍ പ്രസംഗിച്ചതില്‍ വസ്തുതാപരമായ ചില പിഴവുകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള പോസ്റ്റുകളും ട്രോളുകളുമൊക്കെ കാണുകയുണ്ടായി. ട്രോളുകളൊക്കെ നന്നായി ആസ്വദിക്കുന്ന കൂട്ടത്തിലായതു കൊണ്ട് തന്നെ എന്നെക്കുറിച്ചുള്ള ട്രോളുകളും ഞാന്‍ ആസ്വദിച്ചു. ഒന്നാമത്തെ പിഴവ് രാഹുല്‍ ഗാന്ധിയുടെ മുതു മുത്തച്ഛനാണ് മഹാത്മ ഗാന്ധി എന്നു പറഞ്ഞതാണ്. നെഹ്‌റു കുടുംബത്തിലെ കാരണവരുടെ സ്ഥാനമാണ് പലപ്പോഴും ഗാന്ധി അലങ്കരിച്ചിട്ടുള്ളത്. നെഹ്‌റുവിന്റെ എതിര്‍പ്പ് മറികടന്ന് ഇന്ദിര- ഫിറോസ് വിവാഹം പോലും നടത്തിക്കൊടുത്തത് മഹാത്മ ഗാന്ധിയായിരുന്നുവെന്നും ഇന്ദിരയുടെ ഭര്‍ത്താവ് ഫിറോസ്, മഹാത്മ ഗാന്ധിയുടെ വളര്‍ത്തു മകനായിരുന്നുവെന്നുമൊക്കെ വായനയുണ്ടെന്ന് ന്യായീകരിക്കാമെങ്കിലും അതിനൊന്നും മെനക്കെടാതെ വസ്തുതാപരമായി ഞാന്‍ പറഞ്ഞതിലെ പിഴവ് തുറന്ന് സമ്മതിക്കുകയാണ്'' ഫിറോസ് പറയുന്നു.
രാഹുല്‍ ഗാന്ധിയുടെ മുതു മുത്തച്ഛനാണ് മഹാത്മ ഗാന്ധിയെന്നും രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിൽ വച്ചാണെന്നുമായിരുന്നു പ്രസംഗത്തിലെ ഫിറോസിന്റെ വാക്കുകള്‍. അബദ്ധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ട്രോളുകളും പരിഹാസങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതോടെയാണ് അദ്ദേഹം മറുപടിയുമായെത്തിയത്.
രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ കുറിച്ച് പറഞ്ഞപ്പോള്‍ ശ്രീ പെരുംപത്തൂര്‍ എന്നതിന് പകരം കോയമ്പത്തൂര്‍ എന്നു പറഞ്ഞതും പിഴവ് തന്നെയാണ്. തെറ്റിനെ തെറ്റായി പറയുകയും അത് തിരുത്തുകയും ചെയ്യുന്നതാണ് ശരിയുടെ പക്ഷം എന്ന് കരുതുന്നു. അതുകൊണ്ട് തെറ്റ് ഏറ്റു പറയുകയും അത് തിരുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രസംഗത്തില്‍ മറ്റൊരു പിഴവു കൂടിയുണ്ടായിരുന്നു. പട്ടാമ്പി കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐയുടെ രക്തസാക്ഷി സഖാവ് സൈതാലിയെ കൊന്ന കേസിലെ പ്രതിയുടെ പേരിനെ കുറിച്ച് പറഞ്ഞതാണ്. നാരായണന്‍ എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. യഥാര്‍ത്ഥത്തില്‍ ശങ്കര നാരായണന്‍ എന്നായിരുന്നു പറയേണ്ടിയിരുന്നത്. അദ്ദേഹമാണ് പിന്നീട് പേര് മാറ്റി ബാബു എം.പാലിശ്ശേരിയായതും സിപിഎം എംഎല്‍എ ആക്കിയതും. അതു ചര്‍ച്ചയായാല്‍ കുഴപ്പമാകുമോ എന്ന് കരുതിയായിരിക്കും സഖാക്കളൊന്നും അത് ചര്‍ച്ചയാക്കാതിരിക്കുന്നതെന്നും ഫിറോസ് പറഞ്ഞു.
യുവജന യാത്രയില്‍ ഇതുവരെ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും സഖാക്കള്‍ ഉത്തരം തന്നില്ലെങ്കിലും പ്രസംഗങ്ങള്‍ ശ്രദ്ധിക്കുന്നു എന്നറിഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നുവെന്ന് പറഞ്ഞാണ് ഫിറോസ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us