/indian-express-malayalam/media/media_files/uploads/2022/06/Pinarayi-Vijayan-.jpg)
കോട്ടയം: എന്തും വിളിച്ചു പറയാൻ കഴിയുന്ന നാടല്ല നമ്മുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തും വിളിച്ച് പറയുന്നവരുടെ പിന്നിൽ ഏതു കൊലകൊമ്പനായാലും ശക്തമായ നടപടി സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും ജനങ്ങളില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും, നാടിനു വേണ്ടി ചെയ്ത നല്ലകാര്യങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് കെജിഒഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജിന് പരോക്ഷ മുന്നറിയിപ്പ് നൽകുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വക്കുകൾ. "ലൈസന്‍സില്ലാത്ത നാക്കുകൊണ്ട് എന്തും പറയാമെന്ന നിലയെടുത്താല്‍ അതിന്റെ ഫലം എന്തായിരിക്കുമെന്ന്, അങ്ങനെ പറഞ്ഞവരുടെ അനുഭവം അറിയാമല്ലോ. വിരട്ടനൊക്കെ നോക്കി, അതങ്ങ് വെറെ വെച്ചാല്‍ മതി, അതൊന്നും ഇവിടെ ചെലവാകില്ല. ഈ നാടിന് ഒരു സംസ്‌കാരമുണ്ട്. ഒരു പൊതുവായ രീതിയുണ്ട്. അത് മാറ്റി വലിയ തോതില്‍ ഭിന്നത വളര്‍ത്തികളയാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍, അവരുടെ പിന്നില്‍ ഏത് കൊലക്കൊമ്പന്‍ അണിനിരന്നാലും ശക്തമായ നടപടിയെടുത്ത് മുന്നോട്ട് പോകും. ജനം ആഗ്രഹിക്കുന്നത് അതാണ്," മുഖ്യമന്ത്രി പറഞ്ഞു.
ഏത് തരത്തിലുള്ള പിപ്പിടി കാണിച്ചാലും അതൊന്നും ഇങ്ങോട്ട് ഏശില്ല. 2021 തിരഞ്ഞെടുപ്പിന് മുൻപ് പാടയൊരുക്കവും നുണയുടെ മലവെള്ളപ്പാച്ചിലും ഉണ്ടായി. പ്രചരണത്തിന് നാട്ടിലെ നല്ല ഭാഗം പത്ര ദൃശ്യ മാധ്യമങ്ങളും കൂടി. പക്ഷേ ജനങ്ങൾ ഞങ്ങളെ മനസിലാക്കി. നിങ്ങൾ 99 സീറ്റിൽ ഭരണം നടത്താൻ ആവശ്യപ്പെട്ടു ജനം അധികാരത്തിലേറ്റി, അദ്ദേഹം പറഞ്ഞു. ഇതെല്ലാം പറഞ്ഞത്കൊണ്ട് അങ്ങനെ ഇളക്കി കളയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതിനൊക്കെ വേറെ ആളെ നോക്കണം. ഞങ്ങള്‍ക്ക് ജനങ്ങളെ പൂര്‍ണ്ണവിശ്വാസമുണ്ട്. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി എത്തുന്നതിന്റെ ഭാഗമായി കോട്ടയത്തു വൻ സുരക്ഷ സന്നാഹമാണ് ഒരുക്കിയിരുന്നത്. പരിപാടി നടക്കുന്ന റോഡുകളിലേക്കുള്ള റോഡുകൾ എല്ലാം അടച്ചു ഗതാഗതം നിയന്ത്രിച്ചിരുന്നു. ഒരു മണിക്കൂർ മുൻപ് വേദിയിൽ എത്താൻ മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ നിർദേശം ഉണ്ടായിരുന്നു. വേദിയിൽ കറുത്ത മാസ്കിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.