/indian-express-malayalam/media/media_files/uploads/2019/04/pinarayi-vijayan-narendra-modi.jpg)
കണ്ണൂർ: ആർഎസ്എസ് പ്രചാരകനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദൈവനാമം പറയുന്നവർക്കെതിരെ കേസ് എടുക്കുന്നുവെന്ന് അസത്യ പ്രചാരണം നടത്തുന്നു. പ്രധാനമന്ത്രിയുടെ അസത്യ പ്രചാരണങ്ങൾ ന്യായീകരിക്കാനാകില്ല. മോദിയുടെ പരാമർശങ്ങൾ പ്രധാനമന്ത്രി സ്ഥാനത്തിന് നിരക്കുന്നതല്ല. ദൈവനാമം പറഞ്ഞതിന്റെ പേരിൽ കേരളത്തിൽ ആർക്കെതിരെയെങ്കിലും കേസെടുത്തിട്ടുണ്ടോ? വസ്തുത മനസിലാക്കാതെ പ്രധാനമന്ത്രി സംസാരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദൈവത്തിന്റെ പേര് പറഞ്ഞാൽ ജയിലിൽ അടയ്ക്കുന്ന സർക്കാരാണ് കേരളത്തിലുളളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ ആരോപണം.
Read: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് പ്രീണന രാഷ്ട്രീയം: നരേന്ദ്ര മോദി
''ബിജെപിക്ക് ഭരണമുളള സംസ്ഥാനങ്ങളിൽ സംഘപരിവാറുകാർക്ക് എന്തും ചെയ്യാം. അവിടെ അവർ നിയമത്തിന് അതീതരാണ്. കാരണം അവരെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സർക്കാർ സ്വീകരിക്കുന്നത്. കേരളത്തിൽ അത് നടക്കുമെന്ന് എങ്ങനെയാണ് മോദി പ്രതീക്ഷിച്ചത്. കേരളത്തിൽ നിയമത്തിന് ഉയരെ പറക്കാൻ ആരെയും അനുവദിക്കില്ല. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും. അതാണ് കേരളത്തിന്റെ പ്രത്യേകത,'' മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിയുടെ സംസ്ഥാനങ്ങളിൽ സംഘപരിവാറുകാർക്ക് കിട്ടുന്ന പരിരക്ഷ കേരളത്തിൽ കിട്ടാത്തതിൽ മോദിക്ക് പരിഭവം തോന്നിയിട്ട് കാര്യമില്ല. മതനിരപേക്ഷതയാണ് ഇന്ത്യയുടെ പ്രത്യേകത. ഇവിടെ ഏതു മത്തിലും വിശ്വാസിക്കാൻ അവകാശമുണ്ട്. മതവിശ്വാസിക്കുന്ന സംരക്ഷിക്കുന്ന നിലപാടാണ് ഭരണഘടന ഉയർത്തിപ്പിടിക്കുന്നത്. പക്ഷേ മോദിയും കൂട്ടരും അതിനെ എതിർക്കുകയാണ് ചെയ്യുന്നത്- പിണറായി പറഞ്ഞു.
മോദിക്ക് കേരളത്തോട് ഇത്ര വിദ്വേഷമുണ്ടെന്ന് തിരിച്ചറിഞ്ഞില്ല. ഈ മനസുളള ആളോടാണോ പ്രളയ സമയത്ത് അധിക സഹായം ആവശ്യപ്പെട്ടതെന്നും കണ്ണൂരിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകവേ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.