/indian-express-malayalam/media/media_files/uploads/2019/01/pinarayi.jpg)
തിരുവനന്തപുരം: നിയമസഭയില്‍ മസാല ബോണ്ട് ചർച്ച ചെയ്യാമെന്ന് സംസ്ഥാന സർക്കാർ. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കവെ ധനമന്ത്രി തോമസ് ഐസക് ആണ് ഇക്കാര്യം സഭയെ അറിയിച്ചത്. മസാല ബോണ്ടിലെ വ്യവസ്ഥകള്‍ ദുരൂഹമാണെന്നും സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നും അതുകൊണ്ട് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടത്.
മസാല ബോണ്ട് സർക്കാരിന് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കെ.ശബരീനാഥ് ആരോപിച്ചു. ബോണ്ട് സംബന്ധിച്ച് ദുരൂഹതയും അവ്യക്തതയും ഉണ്ട്. എസ്എൻസി ലാവ്‌ലിനുമായി ബന്ധമുള്ള പ്രമുഖ ഗ്ലോബൽ ഫണ്ടിങ് സ്ഥാപനം സിഡിപിക്യുവുമായി നടത്തിയ വഴിവിട്ട ഇടപാടാണിത്. അവിഹിത ലാഭം ഉണ്ടാക്കാനായി ഏർപ്പെട്ട ഇടപാടാണെന്നും ശബരീനാഥ് ആരോപിച്ചു. ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും ശേഷം വിഷയം ചര്‍ച്ച ചെയ്യാനാണ് തീരുമാനം. കിഫ്ബി പദ്ധതികള്‍ക്ക് പണം സമാഹരിക്കുന്നതിന് മസാല ബോണ്ട് ഇറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തിരഞ്ഞെടുപ്പ് കാലത്ത് അടക്കം വലിയ വിവാദമായിരുന്നു.
Read More: ‘കേരളത്തിന്റെ ഭരണാധികാരിയും ചോര്‍ ഹേ’; മസാല ബോണ്ട് വിഷയത്തില്‍ രമേശ് ചെന്നിത്തല
വായ്പക്ക് ഇടാക്കുന്ന 9.723 ശതമാനം പലിശ എന്നത് കൂടിയ നിരക്കാണ്. ഇത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക ഭദ്രതയെ പ്രതികൂലമായി ബാധിക്കും. 2150 കോടി രൂപ ഏഴ് വർഷം കൊണ്ട് അടച്ച് തീരുമ്പോൾ ആയിരത്തോളം കോടി രൂപ പലിശ ഇനത്തിൽ നൽകേണ്ടി വരും. വിദേശത്ത് നിന്ന് സ്വീകരിക്കുന്ന വായ്പകൾക്ക് സാധാരണ ചെറിയ പലിശ നിരക്കാണുള്ളതെന്നും പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്തെ പശ്ചാത്തലസൗകര്യ വികസനത്തിന് പണം സമാഹരിക്കാനാണ് കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്) മസാല ബോണ്ട് ഇറക്കിയത്. ഇന്ത്യന്‍ കറന്‍സിയില്‍ വിദേശ രാജ്യങ്ങളില്‍ ഇറക്കുന്ന ബോണ്ടിനാണ് മസാല ബോണ്ട് എന്ന് പറയുന്നത്. ഇന്ത്യന്‍ രൂപയും വിദേശ കറന്‍സിയും തമ്മിലെ വിനിമയമൂല്യം മാറുന്നത് ബോണ്ട് ഇറക്കുന്ന കമ്പനിയെ അല്ലെങ്കില്‍ സ്ഥാപനത്തെ ബാധിക്കില്ല എന്നതാണ് നേട്ടം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.