/indian-express-malayalam/media/media_files/uploads/2020/03/Pinarayi.jpg)
തിരുവനന്തപുരം: ചെറുപ്പത്തിൽ തനിക്ക് ഭയങ്കര പേടിയായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂതപ്രേത പിശാചുക്കളെയും ഇരുട്ടിനെയും കുട്ടിക്കാലത്ത് തനിക്ക് വലിയ പേടിയായിരുന്നെന്നും പിന്നീട് മുതിർന്നപ്പോൾ അതിനെ സ്വയം മറികടക്കുകയായിരുന്നെന്നും പിണറായി വിജയൻ പറഞ്ഞു. നിയമസഭാ ടിവി (സഭ ടിവി) യിലെ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
"അമ്മ ഒരു നാടൻ സ്ത്രീയായിരുന്നു. അമ്മ പറഞ്ഞുതന്നിരുന്ന കഥകൾ കേട്ടാണ് ഞാൻ വളർന്നുവന്നത്. കുട്ടിക്കാലത്ത് വലിയ പേടിയുള്ള ആളായിരുന്നു ഞാൻ. അമ്മ പറഞ്ഞുതന്ന പല കഥകളും സ്വാധീനിച്ചിരുന്നു. ഇരുട്ടിനെ പേടിയായിരുന്നു, ഭൂതപ്രേത പിശാചുക്കളെ കുറിച്ചുള്ള കാര്യങ്ങളെല്ലാം പേടിയായിരുന്നു. ചെറുപ്പത്തിൽ ഒരു ആത്മഹത്യ നടന്ന സ്ഥലം കാണാൻ പോയി. അന്ന് രാത്രി ഒരുപാട് പേടിച്ചു. ഉറങ്ങാൻ പറ്റുന്നില്ല. പ്രേതമുണ്ടെന്ന് പറയപ്പെടുന്ന ചില സ്ഥലങ്ങളൊക്കെയുണ്ടായിരുന്നു. അവിടെയൊക്കെ പോകാൻ പേടിയായിരുന്നു," പിണറായി പറഞ്ഞു.
Read Also: സെക്രട്ടറിയേറ്റിൽ തീപിടിത്തം; ഫയലുകൾ കത്തിനശിച്ചു
"ചെറുപ്പത്തിൽ ഒരു പരിപാടിക്ക് പോയി. പ്രേതമുണ്ടെന്നൊക്കെ പറയുന്ന ഒരു വഴിയിലൂടെ വേണമായിരുന്നു പരിപാടി കഴിഞ്ഞ് തിരിച്ചുവരാൻ. ധൈര്യം സമ്പാദിച്ചു ആ വഴിയിലൂടെ ഒറ്റയ്‌ക്ക് നടന്നു. പ്രേതമുണ്ടെന്ന് പറയുന്ന സ്ഥലത്തെത്തിയപ്പോൾ മരം കുലുങ്ങുന്നതു പോലെ തോന്നി. വല്ല പക്ഷി പാറിയതാകും എന്നും മനസിൽ വിചാരിച്ചു ഞാൻ മരത്തിലേക്ക് നോക്കി. അപ്പോൾ ഒരു പക്ഷി ആ മരത്തിൽ നിന്നു പറന്നുപോകുന്നത് കണ്ടു. ഇതുപോലെ സ്വയം ഓരോന്ന് ചെയ്‌താണ് ചെറുപ്പത്തിലെ പേടി മാറ്റിയത്," പിണറായി പറഞ്ഞു.
ചെറുപ്പത്തിൽ അമ്മയ്‌ക്ക് മഹാഭാരതവും രാമായണവും വായിച്ചുകൊടുത്തിരുന്നത് താനായിരുന്നെന്ന് പിണറായി പറഞ്ഞു. പൊതുവേ വായനയോട് വലിയ താൽപര്യമുണ്ട്. എന്നാൽ, മുഖ്യമന്ത്രിയായ ശേഷം വായന വളരെ കുറവാണ്. പുറത്തുപോയി സിനിമ കാണുന്ന പതിവ് ഇപ്പോൾ ഇല്ല. എന്നാൽ, സിനിമകൾ ഇഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: അവിശ്വാസത്തെ വിശ്വാസമാക്കി പിണറായി സർക്കാർ
എംഎൽഎ വി.ഡി.സതീശൻ മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് ജേക്കബ് എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിയുമായുള്ള അഭിമുഖം നടത്തിയത്. ഓഗസ്റ്റ് ഒന്നിനു ചിത്രീകരിച്ച അഭിമുഖമാണ് ഇപ്പോൾ വിവിധ വാർത്താ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.