/indian-express-malayalam/media/media_files/uploads/2017/01/jayarajan.jpg)
കണ്ണൂർ: പാലത്തായി പീഡനക്കേസ് അട്ടിമറിച്ചത് എസ്ഡിപിഐയെന്ന് സിപിഎം നേതാവ് പി.ജയരാജന്‍. പെൺകുട്ടി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ തീയതിയെക്കുറിച്ച് ആശയക്കുഴപ്പം വന്നു. ഇതിന് പിന്നില്‍ ചില എസ്‌ഡിപിഐ നേതാക്കളുടെ ഇടപെടലാണെന്നും പ്രാദേശികനേതാവ് പ്രതിയുമായി സംസാരിച്ചത് ദുരൂഹമെന്നും പി.ജയരാജന്‍ ആരോപിച്ചു. പൊലീസിനും ചൈൽഡ് ലൈനിനും കുട്ടി നൽകിയ മൊഴി കൃത്യമായിരുന്നു മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ തിയതി സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായെന്നും ജയരാജൻ പറഞ്ഞു.
തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതോടെ രണ്ടു വനിതാ ഐപിഎസ് ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കാനും ആഭ്യന്തര വകുപ്പിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അന്വേഷണത്തിൽ പോരായ്മയുണ്ടെന്നു പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടിയതും കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതും നിലവിലെ അന്വേഷണ സംഘത്തിനു തിരിച്ചടിയാണ്.
കേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിചാരണക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതി തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന വാദമാണ് ഇവർ ഉയർത്തുന്നത്.
ഇരയുടെ വ്യക്തമായ മൊഴിയും മെഡിക്കോ ലീഗൽ എക്സാമിനേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിട്ടും പ്രതിക്ക് ജാമ്യം ലഭിക്കാൻ സഹായകമായ വിധം പോക്സോ വകുപ്പുകൾ ഒഴിവാക്കിയാണ് കുറ്റപത്രം നൽകിയതെന്ന് ഹർജിയിൽ പറയുന്നു. 90 ദിവസത്തിനകം കുറ്റപത്രം കൊടുത്തത് കൊണ്ട് തന്നെ പ്രതിക്ക് ജാമ്യം അവകാശമാകുന്നില്ല. പോക്സോ കുറവ് ചെയ്തു കൊടുത്ത കുറ്റപത്രം പരിഗണിച്ചതിലൂടെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനുളള അധികാരം പോക്സോ കോടതിക്ക് നഷ്ടപ്പട്ടു ഇരയെ കേൾക്കാതെ പ്രതിക്ക് ജാമ്യം നൽകിയത് നിയമ വിരുദ്ധമാണ്.
പോക്സോ അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം ബാക്കി നില്‍ക്കേ പ്രതിക്ക് ജാമ്യം നല്‍കുന്നത് തിരിച്ചടിയാകുമെന്നാണ് ഇരയുടെ കുടുംബത്തിന്‍റെ വാദം.പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ട്. അന്വേഷണച്ചുമതല വനിതാ ഉദ്യോഗസ്ഥയ്ക്ക് കൈമാറണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.