/indian-express-malayalam/media/media_files/uploads/2019/06/Ibrahimkunju.jpg)
കൊച്ചി: പാലാരിവട്ടം പാലം നിർമ്മാണത്തിൽ കരാറുകാരനു വൻ തുക പലിശ കൂടാതെ മുൻകൂറായി നൽകിയതു മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് നിർദേശിച്ചിട്ടാണെന്ന ടി.ഒ. സുരജിന്റെ വാദത്തിനു തെളിവ് ലഭിച്ചില്ലെന്നു വിജിലൻസ്. സൂരജ് തന്റെ ജാമ്യാപേക്ഷയിൽ ഉന്നയിച്ച ആരോപണങ്ങൾക്കു മറുപടിയായാണു വിജിലൻസ് ഇക്കാര്യം വ്യക്തമാക്കിയത്.
കരാറുകാരനു മുൻകൂറായി 8.25 കോടി രൂപ നൽകാൻ മന്ത്രി നിർദേശിച്ചതു സുരജിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്. പലിശ ഈടാക്കണമെന്നോ ഈടാക്കേണ്ടെന്നോ മന്ത്രി പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ സൂരജിനു മന്ത്രിയിൽനിന്നു കൂടുതൽ വ്യക്തത ആവശ്യപ്പെടാമായിരുന്നുവെന്നും വിജിലൻസ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.
Read Also: മരട് ഫ്ലാറ്റ്: സുപ്രീം കോടതി ഉത്തരവ് നിയമലംഘകര്‍ക്കുള്ള മുന്നറിയിപ്പെന്ന് ഹെെക്കോടതി
കരാറുകാരൻ വായ്‌പക്കായി പൊതുമേഖലാ ബാങ്കിനെ സമീപിച്ചിരുന്നെങ്കിൽ 14 ശതമാനം പലിശ നൽകേണ്ടിവരുമായിരുന്നു. മുൻകൂർ പണം നൽകുക വഴി കരാറുകാരനു സാമ്പത്തിക നേട്ടമുണ്ടായി. കരാറുകാരനു മുൻകൂറായി പണം നൽകാൻ പ്രീ ബിഡിലോ കരാറിലോ വ്യവസ്ഥയില്ലെന്നിരിക്കെയാണ് 8.25 കോടി അനുവദിച്ചതെന്നും വിജിലൻസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
കരാറുകാരനു പലിശ കൂടാതെ മുൻകൂർ പണം നൽകാൻ ഇബ്രാഹിം കുഞ്ഞ് നിർദേശിച്ചെന്നും താനാണ് ഏഴ് ശതമാനം പലിശ ഈടാക്കാൻ നിർദേശിച്ചതെന്നും സൂരജ് വെളിപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായാണ് അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് സൂക്ഷ്മമായി പരിശോധിച്ചു വരികയാണെന്നു വിജിലൻസ് സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കിയത്.
അതേസമയം, കരാറുകാരനു പലിശ കൂടാതെ മുൻകൂർ പണം നൽകിയതിൻ്റെ ഉത്തരവാദിത്തത്തിൽനിന്നു മന്ത്രിക്കു മാറിനിൽക്കാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി വിജിലൻസ് പുതിയ സത്യവാങ്ങ്മൂലം സമർപ്പിച്ചേക്കാൻ സാധ്യതയുണ്ട്. മുൻകൂർ പണം നൽകരുതെന്നു മന്ത്രി നിർദേശം നൽകണമായിരുന്നുവെന്നു പുതിയ സത്യവാങ്ങ്മൂലത്തിൽ ചൂണ്ടിക്കാട്ടാനാണു സാധ്യത.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.