/indian-express-malayalam/media/media_files/uploads/2020/08/Secretariat.jpg)
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന തീപിടുത്തത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് റിപ്പോർട്ട്. ഫയലിലേക്ക് തീപടർന്നത് ഫാനിൽ നിന്നുതന്നെയാണെന്ന് പൊലീസ് പറയുന്നു. ഇതിന്റെ ഗ്രാഫിക്‌സ് വിഡിയോയും പൊലീസ് തയ്യാറാക്കി. ഫോറൻസിക് റിപ്പോർട്ടിനെ തള്ളുന്നതാണ് പൊലീസിന്റെ റിപ്പോർട്ട്. ഫോറൻസിക് സംഘത്തിന് തീപിടുത്തത്തിന് പ്രത്യേക കാരണം കണ്ടെത്താൻ സാധിച്ചിട്ടില്ല.
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന തീപിടുത്തം ഷോർട്ട് സർക്യൂട്ടല്ലെന്നായിരുന്നു അന്തിമ ഫോറൻസിക് റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ട് ഇതുവരെ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫാൻ ഉരുകിയെങ്കിലും കാരണം വ്യക്തമല്ലെന്നും തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തീപിടിത്തമുണ്ടായ ബ്ലോക്കില്‍ നിന്ന് നിന്ന് രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തിയിരുന്നു. കുപ്പികള്‍ എങ്ങനെ ബ്ലോക്കില്‍ എത്തിയെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ തീപിടിത്തത്തിന് കാരണം ഈ കുപ്പികളാണോ എന്നത് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പിടുത്ത കാരണം വ്യക്തമാകാത്തതിനാൽ വിദഗ്ധ ഫോറൻസിക് പരിശോധന വീണ്ടും നടത്താൻ ആലോചനയുണ്ട്. കൊച്ചിയിലോ ബംഗളൂരുവിലോ ഡൽഹിയിലോ ആയിരിക്കും പരിശോധന നടക്കുക.
Read More: ഖുർആൻ വിതരണം: മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഓഗസ്റ്റ് 25 നായിരുന്നു പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായത്. അന്വേഷണം അട്ടിമറിക്കാൻ തീയിട്ടതാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാൽ ഷോർട്ട് സർക്യൂട്ടാണെന്നായിരുന്നു സർക്കാർ വാദം.
സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. സെക്രട്ടറിയേറ്റിലെ തീപിടിത്തം എന്‍.ഐ.എ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ഫയലുകളാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടറിയേറ്റിലെ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് പ്രാഥമിക പരിശോധനയില്‍ ഫോറന്‍സിക് വ്യക്തമാക്കിയിരുന്നു. കത്തിയത് ഫയലുകള്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അതേസമയം സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള മറ്റു വസ്തുക്കള്‍ കത്തിയിട്ടില്ലെന്നും അന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സമിതി ഫയര്‍ഫോഴ്സിന്റെ സംഘം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.