/indian-express-malayalam/media/media_files/uploads/2021/09/Nipah.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കോഴിക്കോട്ട് നിപ സ്ഥിരീകരിച്ച മേഖലകളിലെ വവ്വാവലുകളില്‍നിന്നു ശേഖരിച്ച സ്രവ സാമ്പിളുകില്‍ വൈറസ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.
പൂണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വൈറോളജി(എന്‍ഐവി)യില്‍ നടത്തിയ പരിശോധനയിലാണ് വവ്വാലുകളില്‍ നിപയ്‌ക്കെതിരായ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. രണ്ടിനം വവ്വാലുകളിലെ സാമ്പിളുകളിലാണ് നിപയ്‌ക്കെതിരായ ഐജിജി ആന്റിബോഡി കണ്ടെത്തിയത്. നിപ്പ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.
നിപയുടെ പ്രഭവകേന്ദ്രം വവ്വാലാണെന്ന് എൻഐവി ഫലത്തിൽനിന്ന് അനുമാനിക്കാമെന്നും കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരമൊരു ഫലം വന്ന സാഹചര്യത്തില്‍ മറ്റു വകുപ്പുകളുമായി കൂടിയാലോചനകളും ചര്‍ച്ചകളും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു
കോഴിക്കോട് ചാത്തമംഗലം പഴൂര്‍ സ്വദേശിയായെ പന്ത്രണ്ടു വയസുകാരന്‍ ഈ മാസം അഞ്ചിനാണു നിപ ബാധിച്ചു മരിച്ചത്. ഒന്നാം തീയതിയാണ് കുട്ടിയെ നിപ രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു രണ്ടു ദിവസം മുന്‍പ് മറ്റു ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. നിപ സ്ഥിരീകരിച്ചതോടെ പഴൂര്‍ വാര്‍ഡ് അടച്ചിരുന്നു.
Also Read: ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍
കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തും പരിസരപ്രദേശങ്ങളിലും വിവിധ വിദഗ്ധ സംഘങ്ങള്‍ പരിശോധന നടത്തിയിരുന്നു. വവ്വാലുകളില്‍നിന്നും മൃഗങ്ങളില്‍നിന്നും ശ്രവസാമ്പിളുകള്‍ ശേഖരിച്ചു. മൃഗസാംപിളുകളുടെ ഭോപ്പാലില്‍ നടത്തിയ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. മരിച്ച കുട്ടി സമീപത്തെ പറമ്പില്‍ വിളഞ്ഞ റംബൂട്ടാന്‍ കഴിച്ചിരുന്നു. ഈ മരത്തില്‍നിന്നുള്ള സാമ്പിളുകളും പരിശോധനയ്ക്കായി വിദഗ്ധര്‍ ശേഖരിക്കുകയുണ്ടായി.
ഇത്തവണത്തെ ആദ്യ നിപ കേസാണ് മരിച്ച കുട്ടിയുടേതെന്നാണ് നിഗമനം. കുട്ടിക്ക് എങ്ങനെയാണ് വൈറസ് ബാധ ഉണ്ടായതെന്നു പരിശോധിച്ചുവരികയാണെന്നു മന്ത്രി പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) വിശദമായ പഠനം നടത്തുകയാണ്. ഐ.സി.എം.ആറിനു കീഴിലുള്ളതാണ് എന്‍ഐവി.
കോഴിക്കോട് ജില്ലയിലെ തന്നെ ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിലാണ് 2018ല്‍ നിപ കേരളത്തില്‍ ആദ്യമായി സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 18 പേര്‍ നിപ ബാധിച്ച് മരിച്ചിരുന്നു. രോഗികളെ പ്രവേശിപ്പിച്ചിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നാണ് ഏറെ പേര്‍ക്കും വൈറസ് പകര്‍ന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.