scorecardresearch
Latest News

ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം കഠിനംകുളം പുതുകുറിച്ചി തൈവിളാകം നിഷാന്ത് (29), കടയ്ക്കാവൂര്‍ റോയ് നിവാസില്‍ റോക്കി റോയ് (26) എന്നിവരാണ് പിടിയിലായത്. ഇവർ സ്ഥിരം കുറ്റവാളികളാണെന്നാണ് പൊലീസ് പറയുന്നത്

Alappuzha health worker attack arrest, Two arrested in health worker attack, health worker attacked in Alappuzha, female health worker at night, female health worker attacked in Alappuzha, latest news, kerala news, indian express malayalam, ie malayalam

കൊല്ലം: കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യപ്രവര്‍ത്തകയെ അടിച്ചുവീഴ്ത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം കഠിനംകുളം പുതുകുറിച്ചി തൈവിളാകം നിഷാന്ത് (29), കടയ്ക്കാവൂര്‍ റോയ് നിവാസില്‍ റോക്കി റോയ് (26) എന്നിവരാണ് പിടിയിലായത്. കൊല്ലം ചവറയില്‍നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിരവധി മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നു കോവിഡ് ഡ്യൂട്ടി കഴിഞ്ഞു സ്‌കൂട്ടറില്‍ മടങ്ങിയ നഴ്സിങ് അസിസ്റ്റന്റ് തൃക്കുന്നപ്പുഴ പാനൂര്‍ ഫാത്തിമാ മന്‍സില്‍ സുബിന (33)യാണ് ആക്രമിക്കപ്പെട്ടത്. 20നു രാത്രി 11.45ന് തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ റോഡില്‍ പല്ലന കുമാരനാശാന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപമായിരുന്നു സംഭവം.

ബൈക്കിലെത്തിയാണ് പ്രതികള്‍ സുബിനയെ ആക്രമിച്ചത്. പ്രതികളിലൊരാള്‍ ഹെല്‍മെറ്റും മറ്റേയാള്‍ മുഖംമറയ്ക്കുന്നവിധത്തില്‍ മങ്കി ക്യാപും ധരിച്ചിരുന്നു. ബൈക്കിനു പിന്നിലിരുന്നയാള്‍ സുബിനയെ തലയ്ക്കടിച്ചുവീഴ്ത്തുകയായിരുന്നു. നിയന്ത്രണംവിട്ട് സ്‌കൂട്ടര്‍ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞു. റോഡില്‍വീണ സുബിനയെ കഴുത്തില്‍ കുത്തിപ്പിടിച്ച് മാലയും കമ്മലും ആവശ്യപ്പെട്ടു. മാല ധരിച്ചിരുന്നില്ല. കമ്മല്‍ മുക്കുപണ്ടമാണെന്നു പറഞ്ഞതോടെ സുബിനയെ ബൈക്കിനു നടുവില്‍ ഇരുത്തി കൊണ്ടുപോവാനായി ശ്രമം.

അക്രമികളെ തള്ളിവീഴ്ത്തിയ സുബിന സമീപത്തെ വീടിന്റെ ഗേറ്റിലടിച്ചു സഹായം തേടിയെങ്കിലും പ്രതികള്‍ വീണ്ടും കൊണ്ടുപോവാന്‍ ശ്രമം നടത്തി. ഇതിനിടെ പൊലീസ് പട്രോളിങ് വാഹനം വരുന്നതു കണ്ടതോടെ അക്രമികള്‍ സ്ഥലംവിടുകയായിരുന്നു. അക്രമികള്‍ തന്നെ പിന്തുടരുന്നത് നേരത്തെ തന്നെ സുബിനയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇക്കാര്യം അവര്‍ ഓട്ടോറിക്ഷാ ഡ്രൈവറായ ഭര്‍ത്താവ് നവാസിനെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞിരുന്നു. തുടര്‍ന്ന് വേഗത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചുപോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. നവാസ് ഭാര്യയെ അന്വേഷിച്ചെത്തിയപ്പോഴേക്കും ആക്രമണം നടന്നിരുന്നു.

Also Read: ആദായനികുതി ഉദ്യോഗസ്ഥര്‍ വലംകൈ,100 കിലോ സ്വര്‍ണം കടത്തിയാലും രക്ഷപ്പെടുത്താം; മോന്‍സണിന്റെ തന്ത്രം

ആക്രമണത്തിന്റെ ഞെട്ടലില്‍ സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു സുബിന. തലയ്ക്കും കഴുത്തിലും മുറിവേറ്റതിനെത്തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സ തേടി. ഇതേ ആശുപത്രിയില്‍ താത്കാലികാടിസ്ഥാനത്തില്‍ ആറുവര്‍ഷമായി ജോലി ചെയ്യുകയാണ്.

പ്രദേശത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതികളെ കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചത്. കൊല്ലം സിറ്റി കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം ചവറയില്‍ ബസ് തടഞ്ഞുനിര്‍ത്തിയാണ് നിഷാന്തിനെ പിടികൂടിയത്. ഇയാളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കടയ്ക്കാവൂരിലെ വീട്ടില്‍നിന്നാണ് റോക്കിയെ പിടികൂടിയത്. പ്രതികളെ ആലപ്പുഴ പൊലീസിനു കൈമാറും. പ്രതികള്‍ ഉപയോഗിച്ചിരുന്ന ബൈക്കുകള്‍ പൊലീസ് കണ്ടെടുത്തു.

സമാന രീതിയില്‍ മുന്‍പ് ചവറയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച സംഭവത്തിലും ഇരുവരും പ്രതികളാണെന്നാണു പൊലീസ് പറയുന്നത് ഇവര്‍ക്കെതിരെ കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കേസുകളുണ്ട്. കൊല്ലത്തുനിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും പ്രതികളാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Two arrested in alappuzha heath worker attack case