/indian-express-malayalam/media/media_files/uploads/2021/09/52.jpg)
Photo: Screengrab
പാലക്കാട്: വീട്ടിലെ ഒറ്റമുറിയിൽ 11 വർഷക്കാലം ഒളിവിൽ കഴിഞ്ഞ റഹ്മാനും സജിതയും നിയമപരമായി വിവാഹിതരായി. രാവിലെ പത്തിനു നെന്മാറ സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹിതരായത്. നെന്മാറ എംഎൽഎ കെ.ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം. സജിതയുടെ കുടുംബവും വിവാഹത്തിനെത്തി.
റഹ്മാൻ സജിതയെ 11 വർഷം തന്റെ വീട്ടിൽ ഒളfവിൽ പാർപ്പിച്ചത് വലിയ ചർച്ചയായിരുന്നു. മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും വിഷയത്തിൽ ഇടപെടുകയും പൊലീസ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ പ്രായപൂർത്തിയായ രണ്ടു പേരും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ചു താമസിക്കുകയായിരുന്നുവെന്ന് മൊഴി നൽകിയതിനാൽ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. പത്തു വർഷം ഒരുമിച്ചു താമസിച്ചെങ്കിലും ഇരുവരും നിയമപരമായി വിവാഹിതരായിരുന്നില്ല.
പെയിന്റിങും ഇലക്‌ട്രിക്കൽ ജോലിയുമായി കഴിയുന്ന റഹ്‌മാനൊപ്പം ജീവിക്കാനായി 2010 ഫെബ്രുവരി രണ്ടിനാണു പതിനെട്ട് വയസുള്ളപ്പോള്‍ സജിത വീടുവിട്ടിറങ്ങിയത്. ഇറങ്ങിവന്ന സാജിതയെ റഹ്‌മാൻ കൊച്ചുവീട്ടിലെ മുറിയില്‍ ഒളിച്ചു താമസിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത മുറികളിലുണ്ടായിരുന്ന വീട്ടുകാര്‍ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ നെന്മാറ പൊലീസ് വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും സജിതയെ കണ്ടെത്താനായിരുന്നില്ല.
ഈ വർഷം മാർച്ചിൽ റഹ്‌മാനും സജിതയും വീടുവിട്ട് വിത്തനശേരിയില്‍ വാടക വീട്ടിലേക്ക് മാറി. തുടർന്ന് റഹ്‌മാനെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ നെന്മാറ പൊലീസിനെ സമീപിച്ചു. ഈ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൂന്ന് മാസങ്ങൾക്ക് ശേഷം ജൂണിൽ നെന്മാറ ടൗണില്‍ വച്ച് റഹ്മാനെ സഹോദരന്‍ യാദൃശ്ചികമായി കാണുകയും പൊലീസിൽ അറിയിക്കുകയും ചെയ്തതതോടെയാണ് സജിതയുമായുള്ള റഹ്മാന്റെ ഒളിവ് ജീവിതം നാടറിഞ്ഞത്.
പുരോഗമന കലാസാഹിത്യ സംഘം കൊല്ലങ്കോട് ഏരിയാ കമ്മിറ്റിയാണ് വിവാഹത്തിന് വേണ്ട സഹായങ്ങൾ ചെയ്തു നൽകിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.