/indian-express-malayalam/media/media_files/uploads/2019/11/Padayappa.jpeg)
കൊച്ചി: മൂന്നാറിനു സമീപം രാജമലയിലെ വനംവകുപ്പ് ടിക്കറ്റ് കൗണ്ടറിനു മുന്നില്‍ ചൊവ്വാഴ്ചയെത്തിയത് അപ്രതീക്ഷിത അതിഥി. ഇരവികുളം നാഷണല്‍ പാര്‍ക്കിലേക്കുള്ള ടിക്കറ്റുകള്‍ക്കായി കാത്തുനിന്നവര്‍ക്കു മുമ്പിലേക്കെത്തിയ വിരുന്നുകാരനെ കണ്ട് സഞ്ചാരികള്‍ ചിതറിയോടി. എന്നാല്‍ ഇതൊക്കെയെന്ത് എന്ന ഭാവത്തിലായിരുന്നു അതിഥിയായ പടയപ്പയെന്ന കാട്ടാന.
മൂന്നാറുകാരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പ്രിയപ്പെട്ട കാട്ടാനയായ പടയപ്പ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയാണു രാജമലയിലെ ടിക്കറ്റ് കൗണ്ടറിനു മുന്നിലെത്തിയത്. വരുന്നവഴിക്ക് രാജമല അഞ്ചാംമൈലില്‍ ജ്ഞാനദാസ്, പിച്ചാല്‍, സെല്‍വം എന്നിവര്‍ വഴിയോരത്ത് വില്‍ക്കാന്‍ വച്ച ചോളവും കൈതച്ചക്കയും കാരറ്റുമെല്ലാം പടയപ്പ അകത്താക്കി.
Read More: മൂന്നാറിലെ കാട്ടുകൊമ്പൻ നാടു കാണാനിറങ്ങി, പടയപ്പയെ കണ്ട സന്തോഷത്തിൽ സഞ്ചാരികൾ
നാഷണല്‍ പാര്‍ക്കിലേക്കുള്ള ടിക്കറ്റെടുക്കാന്‍ വരിയില്‍നിന്ന സഞ്ചാരികള്‍ക്ക് പടയപ്പയെ കണ്ട കൗതുകം കാട്ടാനയാണെന്ന് അറിഞ്ഞതോടെ ഭയമായി. തുടര്‍ന്ന് ഓടി രക്ഷപ്പെട്ടു. ഇതൊന്നും ശ്രദ്ധിക്കാതെ സമീപത്തുകിടന്ന വനം വകുപ്പിന്റെ വാഹനത്തിനരികില്‍ പടയപ്പ നിലയുറപ്പിച്ചു. സമീപത്തുണ്ടായിരുന്ന വാഹനങ്ങളോ ടിക്കറ്റ് കൗണ്ടറോ ആക്രമിക്കാതെയായിരുന്നു ഒരുമണിക്കൂറോളം പടയപ്പ നിന്നത്. പിന്നീട് പാര്‍ക്കിങ് ഏരിയ വഴി സമീപത്തെ വനത്തിലേക്കു പോയി.
രണ്ടാഴ്ച മുമ്പ് മൂന്നാര്‍ ടൗണിലിറങ്ങിയ പടയപ്പ നല്ലതണ്ണി ലിറ്റില്‍ ഫ്ളവര്‍ സ്‌കൂളിലെ കുട്ടികളുമായെത്തിയ ബസ് അരമണിക്കൂറിലധികം തടഞ്ഞിട്ടിരുന്നു. കുട്ടികള്‍ ബസിനുള്ളില്‍ ഭയന്നുവിറച്ചിരുന്നെങ്കിലും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായില്ല. ഡ്രൈവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ വിരട്ടിയോടിച്ചശേഷമാണു സ്‌കൂള്‍ ബസ് കടന്നുപോയത്.
— IE Malayalam (@IeMalayalam) November 7, 2019
ഒരു ഇടവേളയ്ക്കു ശേഷമാണ് പടയപ്പ മൂന്നാർ ടൗണിലും പരിസരപ്രദേശങ്ങളിലും നിരന്തര സാന്നിധ്യമാകുന്നത്. കുറച്ചുകാലം കാണാതിരുന്ന പടയപ്പ 2017-ലെ തിരുവോണദിവസമാണു വീണ്ടും പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം മൂന്നാറിലെ കണ്ണന്‍ദേവന്‍ കമ്പനിയുടെ കന്നിമല മൈതാനത്തും പടയപ്പയെത്തിയിരുന്നു.
Read More: ‘പടയപ്പ’യ്ക്ക് പിന്നാലെ ‘ഗണേശ’നും മൂന്നാറിൽ ഒറ്റയാന്മാരുടെ വിളയാട്ടം; ചിത്രങ്ങൾ കാണാം
എസ്റ്റേറ്റിലെ രണ്ടു ടീമുകള്‍ തമ്മിലുള്ള മത്സരം നടക്കുന്നതിനിടയിലാണു പടയപ്പ കൊമ്പുകുലുക്കി പന്ത് തട്ടാനെത്തിയത്. കളിയുടെ ആവേശത്തില്‍ രണ്ടു ടീമുകളും പടയപ്പയുടെ സാന്നിധ്യം അറിഞ്ഞില്ല. കൊമ്പന്‍ മൈതാനത്തിനു നടുക്കെത്തിയ ശേഷമാണു കളിക്കാര്‍ വിവരമറിഞ്ഞത്. കളിക്കാരെല്ലാം പേടിച്ച് ഓടിമാറിയെങ്കിലും മൈതാനത്ത് ഇതൊന്നും ശ്രദ്ധിക്കാതെ കുറച്ചുസമയം ചെലവഴിച്ചശേഷം പടയപ്പ കാട്ടിലേക്കു മടങ്ങുകയായിരുന്നു.
മൂന്നാറിലും പരിസര പ്രദേശങ്ങളിലും കാട്ടാനകള്‍ സജീവ സാന്നിധ്യവും നിരന്തര ശല്യവുമാണെങ്കിലും പടയപ്പ ആളുകളെ ഉപദ്രവിക്കുന്ന പതിവില്ലെന്നു നാട്ടുകാരും വനപാലകരും പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.