/indian-express-malayalam/media/media_files/uploads/2021/04/mansoor.jpg)
കണ്ണൂര്‍: മന്‍സൂര്‍ കൊലപാതകവും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ഇന്ന് സമാധാനയോഗം. കലക്ടറുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പ്രതിനിധികളുടെ യോഗം രാവിലെ 11നു ചേരും.
ഇന്നലെ രാത്രി സിപിഎം ഓഫിസുകള്‍ക്കുനേരെ ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് പാനൂരില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. പാനൂർ- പെരിങ്ങത്തൂർ മേഖലയിലെ സിപിഎം ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി ഓഫിസുകൾക്കാണ് തീയിട്ടത്. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ വിലാപയാത്രയ്ക്ക് തൊട്ടുപിന്നാലെയാണ് ആക്രമണങ്ങള്‍ നടന്നത്.
Read More: കൊലയില്‍ പങ്കില്ലെന്ന് സിപിഎം; അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് ജയരാജൻ
പെരിങ്ങത്തൂർ ടൗണിലുള്ള സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് അടിച്ചു തകർക്കുകയും കൊടിയും തോരണങ്ങളും തീയിട്ടു നശിപ്പിക്കുകയും ചെയ്തു. ആച്ചുമുക്കിലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസിനു നേരെയും ആക്രമണം ഉണ്ടായി. കീഴ്മാടം, പെരിങ്ങളം, കടവത്തൂർ എന്നിവിടങ്ങളിലെ ഓഫിസുകളും തകര്‍ത്തു. പാര്‍ട്ടി ഓഫിസുകള്‍ക്ക് പുറമെ നിരവധി കടകളും അടിച്ചു തകർത്തു.
അക്രമ സാധ്യതയുള്ളതിനാൽ വലിയ പൊലീസ് സന്നാഹമാണ് പ്രദേശത്ത്. പാർട്ടി ഓഫിസുകൾ അക്രമിച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ മന്‍സൂര്‍ വധക്കേസില്‍ പിടിയിലാകാനുള്ളവര്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. സംഭവത്തിൽ ഒരു സിപിഎം പ്രവർത്തകനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ പതിനൊന്നിലേറെ പേർക്കു പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഗൂഢാലോചന നടന്നിട്ടുണ്ടോയന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിൽ പങ്കില്ലെന്നതാണ് സിപിഎം നിലപാടെങ്കിലും സംഭവം രാഷ്ട്രീയ പകപോക്കലാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.