/indian-express-malayalam/media/media_files/PbacF3SVM5Dgq8NHhg9L.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
കോഴിക്കോട്: തിരുനെല്ലിയുടെ കഥാകാരിയെന്ന പേരിൽ പ്രശസ്തയായ, മലയാളക്കരയുടെ പ്രിയ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്നു പി വത്സല. 1960കള്‍ മുതല്‍ മലയാള സാഹിത്യരംഗത്ത് സജീവമായിരുന്നു അവർ. മുഖ്യധാരയില്‍ നിന്ന് അകന്നുനില്‍ക്കുകയോ അകറ്റപ്പെടുകയോ ചെയ്ത ഒരു സമൂഹത്തെയായിരുന്നു വത്സല തന്റെ കൃതികളിലൂടെ പ്രതിഷ്ഠിച്ചത്.
വയനാട്ടിലെ ആദിവാസി ജീവിതങ്ങളെ അടുത്തറിയുകയും മുന്‍വിധികളില്ലാതെ അവരെപ്പറ്റി തുറന്നെഴുതുകയും ചെയ്ത എഴുത്തുകാരി എന്നതായിരുന്നു വത്സലയുടെ പ്രധാന സവിശേഷത. വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെ മുൻനിർത്തി രചിച്ച ‘നെല്ല്’ എന്ന നോവലിലൂടെയാണ് അവർ മലയാളികളുടെ പ്രിയപ്പെട്ട കഥാകാരിയായി സ്വീകരിക്കപ്പെട്ടത്.
നെല്ല്, എന്‍റെ പ്രിയപ്പെട്ട കഥകൾ, ഗൗതമൻ, മരച്ചോട്ടിലെ വെയിൽ ചീളുകൾ, നിഴലുറങ്ങുന്ന വഴികൾ, ആഗ്നേയം, അരക്കില്ലം, ഗൗതമൻ, പാളയം, ചാവേർ, കൂമൻകൊല്ലി, നമ്പരുകൾ, വിലാപം തുടങ്ങിയവയാണ് പ്രശസ്തമായ കൃതികൾ. 20ഓളം നോവലുകളും 300ലേറെ ചെറുകഥകളും ബാലസാഹിത്യ കൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാ വിവരണങ്ങളും രചിച്ചിട്ടുണ്ട്.
നെല്ല് ആണ് വത്സലയുടെ ആദ്യ നോവൽ. ഈ കഥ പിന്നീട് എസ് എൽ പുരം സദാനന്ദന്‍റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി. സാഹിത്യ അക്കാദമിയുടെ അധ്യക്ഷ പദവിയും വത്സല അലങ്കരിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും വത്സലയുടെ അക്ഷരങ്ങളെ തേടിയെത്തിയിട്ടുണ്ട്. 2021ൽ എഴുത്തച്ഛൻ പുരസ്കാരവും വത്സല ലഭിച്ചു.
കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾക്കും, എഴുത്തച്ഛൻ പുരസ്‌കാരത്തിനുമൊപ്പം മുട്ടത്തു വർക്കി അവാർഡ്, സി വി കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി സാഹിത്യ ബഹുമതികളും ലഭിച്ചിട്ടുണ്ട്.
കാനങ്ങോട്ട് ചന്തുവിന്റെയും എലിപ്പറമ്പത്ത് പത്മാവതിയുടെയും മകളായി 1939 ഓഗസ്റ്റ് 28ന് കോഴിക്കോട് വെള്ളിമാടുകുന്നിലായിരുന്ന ജനനം. ഹൈസ്കൂൾ പഠനകാലത്ത് വാരികകളിൽ കഥയും കവിതയും എഴുതിത്തുടങ്ങി. അധ്യാപികയായി ജോലി ചെയ്തിരുന്ന പി വത്സല 1993ൽ കോഴിക്കോട് ഗവൺമെന്റ് ട്രെയിനിങ് കോളേജ് പ്രധാനാധ്യാപികയായി. 1993ലാണ് കോഴിക്കോട് ഗവൺമെന്റ് ട്രെയിനിങ് കോളേജ് പ്രധാന അധ്യാപിക സ്ഥാനത്ത് നിന്നും വിരമിച്ചത്.
പിന്നീട് സാഹിത്യ ലോകത്ത് കൂടുതൽ സജീവമായ വത്സല കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷയെന്ന നിലയിലും മികവ് തെളിയിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ വച്ച് ചൊവ്വാഴ്ച രാത്രി 10.30ഓടെയായിരുന്നു പി വത്സലയുടെ (85) അന്ത്യം. സംസ്കാരം വിദേശത്തുള്ള മകൻ എത്തിയ ശേഷം വ്യാഴാഴ്ച നടക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചിട്ടുള്ളത്.
Read More Related Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.