/indian-express-malayalam/media/media_files/uploads/2020/10/Saranya-Sasi-amp.jpg)
കാൻസർ ബാധിതയായി ചികിത്സയിലായിരുന്ന അഭിനേത്രി ശരണ്യ ശശി അന്തരിച്ചു. 35 വയസ്സായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വർഷങ്ങളായി കാൻസറിന് ചികിത്സയിൽ തുടരുകയാണ് ശരണ്യ. 2012ലാണ് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്. ബ്രെയിൻ ട്യൂമർ ബാധിച്ച ശരണ്യ പതിനൊന്നു തവണയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. പിന്നീട് ഈ വർഷം മേയിൽ ശരണ്യക്ക് വീണ്ടും ട്യൂമർ ബാധിച്ചിരുന്നു. ട്യൂമറിനൊപ്പം കോവിഡ് ബാധയുണ്ടായതും ശരണ്യയുടെ ആരോഗ്യത്തെ ബാധിച്ചിരുന്നു.
മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയിൽ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ആരോഗ്യനില വഷളായതോടെ അവരെ വെന്റിലേറ്റർ ഐസിയുവിലേക്കും മാറ്റിയിരുന്നു.
ജൂൺ 10ന് ശരണ്യ കോവിഡ് നെഗറ്റീവ് ആയി ഐസിയുവിൽ നിന്ന് മാറ്റിയെങ്കിലും അന്ന് രാത്രി തന്നെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ഐസിയുവിലേക്ക് വീണ്ടും മാറ്റിയിരുന്നു.
Read more: ശരണ്യ ഇനി സ്നേഹസീമയിൽ; ഒപ്പം നിന്ന് സീമ ജി നായർ
നിരവധി തവണ ആത്മവിശ്വാസം കൊണ്ട് ട്യൂമറിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന ശരണ്യ അർബുദബാധിതരുടെ അതിജീവനത്തിന് എന്നും പ്രചോദനമായിരുന്നു. തുടർച്ചയായി രോഗം ആവർത്തിക്കുന്നത് ഒരു അപൂർവ്വമായ കേസായി ഡോക്ടർമാരും വിലയിരുത്തിയിരുന്നു.
രോഗാവസ്ഥയെ മനക്കരുത്തുകൊണ്ട് നേരിട്ട് ശരണ്യ പലതവണ തിരികെയെത്തിയിരുന്നു. നടി സീമ ജി നായർ അടക്കമുള്ളവർ ശരണ്യയുടെ ചികില്‍സയ്ക്കും ജീവിത ചിലവുകൾക്കും പിന്തുണ നൽകിയിരുന്നു.
കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ശരണ്യ കുടുംബത്തോടൊപ്പം തിരുവനന്തപുരത്തേക്ക് താമസം മാറിയിരുന്നു.
കഴിഞ്ഞവർഷം സൗഹൃദകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നിർമിച്ച 'സ്‌നേഹസീമ' എന്ന വീട്ടിലേക്ക് ശരണ്യ അമ്മയ്ക്കും അനുജത്തിക്കും ഒപ്പം മാറിയിരുന്നു.
സിനിമകളേക്കാൾ കൂടുതൽ സീരിയലുകളിലൂടെയാണ് ശരണ്യ ശ്രദ്ധിക്കപ്പെട്ടിരുന്നത്. 'ചാക്കോ രണ്ടാമൻ' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ശരണ്യ പിന്നീട് പിന്നീട് ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാർച്ച് 12 തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
ശരണ്യയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി.
"ചലച്ചിത്രതാരം ശരണ്യ ശശിയുടെ നിര്യാണം വലിയ വേദനയാണുളവാക്കുന്നത്. അർബുദ രോഗബാധയ്ക്ക് മുൻപിൽ ആത്‌മവിശ്വാസം കൈവിടാതെ പോരാടിയ ശരണ്യയുടെ ജീവിതം സമൂഹത്തിന് ശുഭാപ്തിവിശ്വാസവും പ്രചോദനവും പകർന്നു, " മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
തൻ്റെ ചികിത്സാ ചെലവിനായി നീക്കി വച്ച തുകയിൽ നിന്നും കേരളം പ്രളയക്കെടുതികളെ നേരിടുന്ന ഘട്ടത്തിൽ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയ ശരണ്യയുടെ സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്നേഹവും ഏവർക്കും മാതൃകയാണ്. ശരണ്യയുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ അർപ്പിക്കുന്നു, " അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.