/indian-express-malayalam/media/media_files/uploads/2021/05/kerala-lockdown.jpg)
മലപ്പുറം: മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു. ഇതോടെ സംസ്ഥാനത്തെ ഒരു ജില്ലയിലും ട്രിപ്പിൾ ലോക്ക്ഡൗൺ ഇല്ലാതായി. ഇളവുകളോടെയാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചത്. ബാങ്കുകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 5 മണി വരെ പ്രവർത്തിക്കാമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ജില്ലാ കലക്ടർ പ്രഖ്യാപിച്ച ഞായറാഴ്ച ലോക്ക്ഡൗൺ ജില്ലയിൽ കർശനമായിതന്നെ തുടരും. അന്തർജില്ലാ യാത്രകൾ പാസോടുകൂടി അനുവദിക്കും. മരണാനന്തര ചടങ്ങുകൾ മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ ഉൾപ്പെടെ യാതൊരു പ്രവർത്തനങ്ങൾക്കും അനുമതി ഉണ്ടാകില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. ഹോം ഡെലിവറിയോട് കൂടി ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കും.
Read More: പുഴകടന്ന്, കാട് കയറി കോവിഡ് രോഗികളെ ചികിത്സിക്കാനെത്തുന്നവർ
ട്രിപ്പിൾ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ വലിയ രീതിയിൽ ഗുണം ചെയ്യുന്നുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും വിലയിരുത്തൽ. അതുകൊണ്ടുതന്നെ ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കിയെങ്കിലും ജില്ലയിൽ വരും ദിവസങ്ങളിലും കർശന നിയന്ത്രണങ്ങൾ തുടരാൻ തന്നെയാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗൺ വീണ്ടും നീട്ടിയേക്കുമെന്ന് അനൗദ്യോഗിക വിവരം. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു വൈകീട്ട് വാർത്താസമ്മേളനത്തിൽ അറിയിക്കും. ലോക്ക്ഡൗൺ തുടരണമെന്നാണ് ആരോഗ്യവിദഗ്ധരുടെ പൊതു അഭിപ്രായം.
കോവിഡ് രണ്ടാം വ്യാപനത്തിന്റെ സാഹചര്യത്തിൽ മേയ് എട്ടിനു രാവിലെ ആറു മുതൽ ഒൻപതു ദിവസത്തെ ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചിരുന്നത്. ഇത് പിന്നീട് 30 വരെ ദീർഘിപ്പിക്കുകയായിരുന്നു. ലോക്ക്ഡൗൺ അടുത്ത ആഴ്ച പിന്നിടുകയാണെങ്കിൽ മൊത്തം കാലയളവ് ഒരു മാസം പൂർത്തിയാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.