/indian-express-malayalam/media/media_files/uploads/2018/11/liquor3.jpg)
തിരുവനന്തപുരം: സംസ്ഥാനത്തിലെ എല്ലാ മദ്യവിൽപ്പന കേന്ദ്രങ്ങളും ഒന്നിച്ചു തുറക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്‌ണൻ. എല്ലാ മദ്യവിൽപ്പന കേന്ദ്രങ്ങളും തുറക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കൃത്യമായ തീയതി പിന്നീട് അറിയിക്കും. മദ്യവിൽപ്പന പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ മുതൽ കള്ളു ഷാപ്പുകൾ തുറന്നതെന്നും മന്ത്രി പറഞ്ഞു.
ബാറുകൾ വഴി മദ്യകുപ്പികൾ വിൽക്കും. ബെവ്‌കോയുടെ വിലയനുസരിച്ച് എംആർപിക്ക് തന്നെയായിരിക്കും ബാറുകളിലെ കൗണ്ടറുകളിൽ മദ്യവിൽപ്പന. മദ്യവിൽപ്പന കേന്ദ്രങ്ങളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മദ്യത്തിനു വില കൂട്ടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കർശന നിയന്ത്രണങ്ങളോടെയായിരിക്കും മദ്യശാലകൾ തുറക്കുക. മദ്യശാലകൾ തുറക്കുമെങ്കിലും ക്ലബുകൾ തുറന്നുപ്രവർത്തിക്കില്ല. ബാറുകളിൽ ഇരുന്ന് മദ്യപിക്കാൻ അനുവദിക്കില്ല.
മദ്യവിൽപ്പനയ്‌ക്ക് വെർച്വൽ ക്യൂ
ഓൺലൈൻ ടോക്കൺ ഏർപ്പെടുത്തിയായിരിക്കും മദ്യവിൽപ്പന. മദ്യവിൽപ്പനയ്‌ക്ക് വെർച്വൽ ക്യൂ ഏർപ്പെടുത്തും. ഓൺലൈനിൽ മദ്യത്തിനായി ബുക്കിങ് നടത്താം. ഓൺലൈനിലൂടെ ലഭിക്കുന്ന ടോക്കണിൽ മദ്യത്തിനായി വരി നിൽക്കേണ്ട സമയമടക്കം ഉണ്ടാകും. ഓരോരുത്തർക്കും ലഭിക്കുന്ന സമയത്ത് മാത്രം മദ്യം വാങ്ങാൻ എത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ സജ്ജീകരിക്കും. തിരക്ക് കുറയ്‌ക്കാൻ വേണ്ടിയാണ് ഇത്തരം നടപടികൾ. പ്രത്യേക ആപ് തയ്യാറാക്കിയായിരിക്കും ഓൺലൈൻ ബുക്കിങ്. ഒരേസമയം, വരിയിൽ അഞ്ച് പേരിൽ കൂടുതൽ എത്താത്ത രീതിയിലായിരിക്കും ക്രമീകരണം. ബാറിൽ മദ്യക്കുപ്പി വിൽക്കാനും തീരുമാനമായിട്ടുണ്ട്.
Read Also: കൊറോണ വൈറസ് ഒരിക്കലും ഇല്ലാതാകില്ല; ലോകാരോഗ്യസംഘടന
മദ്യവില കൂടും
സംസ്ഥാനത്ത് മദ്യവില കൂടും. വിദേശ മദ്യത്തിന് 10 മുതൽ 35 ശതമാനം വരെ സെസ് ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു. ബിയറിനും വൈനിനും 10 ശതമാനം വീതവും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് പരമാവധി 35 ശതമാനം വരെയുമായിരിക്കും സെസ് എന്നാണ് സൂചന. ഇതു സംബന്ധിച്ച ഓർഡിനൻസ് ഉടൻ പുറത്തിറക്കും. ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ ഉണ്ടാകാനിടയുളള തിരക്ക് കണക്കിലെടുത്ത് ഓൺലൈനിൽ മദ്യ വിൽപനയ്ക്കുളള സാധ്യത സർക്കാർ പരിശോധിക്കുന്നുണ്ട്. ഇതിനായി ബെവ്‌കോ എംഡി ജി.സ്പര്‍ജന്‍ കുമാറിന്റെ നിര്‍ദേശപ്രകാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വിവിധ കമ്പനികളുടെ പരിശോധന തുടങ്ങിയിട്ടുണ്ട്.
ഇപ്പോൾ പുറത്തുവന്നിട്ടുള്ള കണക്കനുസരിച്ച് മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡുകൾക്കെല്ലാം വലിയ തോതിൽ വില വർധിക്കുന്നുണ്ട്.
മാക്‌ഡവൽ ബ്രാൻഡി (ഫുൾ)-പഴയ വില 560 രൂപ – പുതിയ വില 620 രൂപ
ഹണീ ബി ബ്രാൻഡി – പഴയ വില 560 രൂപ – പുതിയ വില 620 രൂപ
സെലിബ്രേഷൻ റം – പഴയ വില 520 – പുതിയ വില 580 രൂപ
എംഎച്ച് ബ്രാന്‍ഡി – പഴയ വില 820 രൂപ – പുതിയ വില 910 രൂപ
ഓൾഡ് മങ്ക് റം – പഴയ വില 770 രൂപ – പുതിയ വില 850 രൂപ
ബക്കാര്‍ഡി റം – പഴയ വില 1290 രൂപ – പുതിയ വില 1440 രൂപ
ഗ്രീൻ ലേബൽ വിസ്‌കി – പഴയ വില 660 രൂപ – പുതിയ വില 730 രൂപ
സിഗ്നേച്ചര്‍ വിസ്‌കി – പഴയ വില 1270 രൂപ – പുതിയ വില 1410 രൂപ
മാജിക് മൊമന്റ് വോഡ്‌ക – പഴയ വില 910 രൂപ – പുതിയ വില 1010 രൂപ
എംജിഎം വോഡ്‌ക – പഴയ വില 550 രൂപ – പുതിയ വില 620 രൂപ
സ്‌മിർനോഫ് വോഡ്‌ക – പഴയ വില 1170 രൂപ – പുതിയ വില 1300 രൂപ
ബിയറിന് പത്ത് രൂപ മുതൽ കൂടും കിങ്‌ഫിഷർ 100 ൽ നിന്ന് 110 ലേക്ക് എത്തും. കിങ്‌ഫിഷർ ബ്ലൂ 110 ൽ നിന്ന് 121 ആയി ഉയരും. ടുബോർഗിന് 90 രൂപയിൽ നിന്നു 100 ആയി വില വർധിക്കും. ബിവറേജസ് കോർപ്പറേഷന്റെ വില അനുസരിച്ചാണിത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.