/indian-express-malayalam/media/media_files/uploads/2020/08/Ramesh-Chennithala.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർധിപ്പിച്ചതിൽ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യത്തിന്റെ വില കൂട്ടിയതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്‌ടർക്ക് കത്ത് നല്‍കി. മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി, ബെവ്‌കോ എംഡി എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില വര്‍ധിപ്പിച്ചത് അഴിമതിയാണെന്ന് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു.
മദ്യവില വർധനവിൽ 200 കോടി രൂപ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് വിജിലൻസ് ഡയറക്ടർക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. മദ്യം നിര്‍മ്മിക്കുന്നതിന് ആവശ്യമായ എക്‌സ്‌ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ധനവ് ചൂണ്ടിക്കാട്ടിയാണ് മദ്യത്തിന്റെ വില വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ തയ്യാറായത്.
Read Also: എത്ര മനോഹരമായ നിമിഷമാണിത്; ഗാബ ടെസ്റ്റ് വിജയത്തിനു ശേഷം രഹാനെയുടെ പ്രസംഗം ഇങ്ങനെ
മദ്യത്തിന് ഏഴ് ശതമാനമാണ് വില വര്‍ധിപ്പിച്ചത്. ഏഴ് ശതമാനം വില വർധിപ്പിച്ചത് ഒരു പ്രത്യേക കമ്പനിയെ സഹായിക്കാന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. 200 കോടിയിലധികം രൂപയുടെ ലാഭം കമ്പനിക്ക് കിട്ടാൻ വേണ്ടിയാണ് സർക്കാർ മദ്യത്തിനു വില കൂട്ടിയതെന്ന് പ്രതിപക്ഷ നേതാവ് പരാതിയിൽ പറയുന്നു.
നേരത്തെ, എക്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില ഉയര്‍ന്ന സാഹചര്യത്തില്‍ പോലും നാല് ശതമാനം മാത്രമാണ് വർധിപ്പിച്ചത്. ഈ സര്‍ക്കാര്‍ വന്ന ശേഷം രണ്ട് തവണ എക്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ധനവ് ചൂണ്ടിക്കാട്ടി മദ്യത്തിന്റെ വില വര്‍ധിപ്പിച്ചു. ഇത് മദ്യ കമ്പനികളെ സഹായിക്കാനാണെന്നാണ് ചെന്നിത്തലയുടെ ആരോപണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.