/indian-express-malayalam/media/media_files/uploads/2023/02/Sivasankar.jpg)
M.Sivashankar,Life Mission Corruption Case
Life Mission Case Details: കൊച്ചി: ലൈഫ് മിഷൻ കരാറിലെ കോഴപ്പണം എത്തുന്നതിനു തലേ ദിവസം സ്വപ്ന സുരേഷും എം.ശിവശങ്കറും നടത്തിയ വാട്സ്ആപ്പ് ചാറ്റ് പുറത്ത് വന്നു. ഒന്നിലും കാര്യമായി ഇടപെടാതെ സ്വപ്ന ഒഴിഞ്ഞു നിൽക്കണമെന്നും എന്തെങ്കിലും വീഴ്ച ഉണ്ടായാൽ എല്ലാം സ്വപ്നയുടെ തലയിൽ ഇടുമെന്നാണ് ശിവശങ്കർ പറയുന്നത്. സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചുവെന്ന സംഭാഷണവും ചാറ്റിലുണ്ട്.
അതിനിടെ, ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസിൽ കസ്റ്റഡിയിലുള്ള എം.ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ എൻഫോഴ്സമെന്റ് ഇന്നും തുടരും. ടെണ്ടറില്ലാതെ ലൈഫ് മിഷൻ കരാർ യൂണിടാക്കിന് നൽകാൻ ശിവശങ്കറിന് 1 കോടി രൂപ കോഴ ലഭിച്ചെന്നാണ് മൊഴി. ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണ് ഇ.ഡി ശ്രമം. ലൈഫ് മിഷനില്‍ 4.5 കോടി രൂപയുടെ കമ്മിഷന്‍ നടന്നുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ കോടതി അഞ്ചു ദിവസത്തേക്കാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കസ്റ്റഡിയിൽ വിട്ടത്. കേസില്‍ ശിവശങ്കറിനെ ഒൻപതാം പ്രതിയായാണ് ഇ.ഡി.ചേര്‍ത്തിരിക്കുന്നത്.
തുടര്‍ച്ചയായി മൂന്ന് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളര്‍ കടത്ത് കേസുകളിൽ ശിവശങ്കറിന്റെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് കരാര്‍ നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായത്.
യുഎഇയുടെ സഹായത്തോടെ നിര്‍ധനര്‍ക്കായി ഫ്‌ളാറ്റ് നിര്‍മിക്കുന്നതിനുള്ള കരാര്‍ യൂണിടാക്കിന് ലഭിക്കുന്നതിനായി കോഴ വാങ്ങി എന്നാണ് ശിവശങ്കറിനെതിരായ കേസ്. 4 കോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്ന് യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.