/indian-express-malayalam/media/media_files/uploads/2020/03/Pinarayi-Vijayan-CM.jpg)
തിരുവനന്തപുരം: ലെെഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളിൽ സിബിഐ കേസെടുത്തു. കൊച്ചിയിലെ ആന്റി കറപ്‌ഷൻ യൂണിറ്റാണ് വിദേശനാണ്യ വിനിമയ ചട്ടലംഘന നിയമപ്രകാരം സിബിഐ കോടതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്. കരാർ നേടിയ യൂണിടാക് കമ്പനി എംഡി സന്തോഷ് ഈപ്പൻ, യൂണിടാക്കിന്റെ ഉപകമ്പനി സാൻവെഞ്ചേഴ്‌സ് എന്നിവരെ പ്രതി ചേർത്താണ് കേസെടുത്തിട്ടുള്ളത്. വിദേശസഹായ നിയന്ത്രണച്ചട്ടലംഘനം, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
തൃശൂർ വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിക്ക് കീഴിൽ വീടുകളുടെ നിർമാണത്തിന് യുഎഇ റെഡ് ക്രസന്റ് നൽകിയ 20 കോടിയിൽ നാലേകാൽക്കോടി കമ്മീഷൻ നൽകിയെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് പദ്ധതി വിവാദത്തിലായത്. റെഡ് ക്രസന്റും യൂണിടാക്കും തമ്മിൽ നേരിട്ടായിരുന്നു കരാർ. പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
Read Also: പോപ്പുലർ ഫിനാൻസ് കേസ്: സിബിഐ അന്വേഷണത്തിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു
ലൈഫ് മിഷനിൽ എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു. ലൈഫ് പദ്ധതി ക്രമക്കേട് ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം നടത്താനാണ് സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. വിജിലൻസിനാണ് അന്വേഷണ ചുമതല. എന്നാൽ, വിജിലൻസ് അന്വേഷണമല്ല സിബിഐ അന്വേഷണം തന്നെ വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
Read Also: പെരിയ ഇരട്ടക്കൊല: സിബിഐ അന്വേഷണത്തിനു സ്റ്റേ ഇല്ല, സർക്കാരിനു തിരിച്ചടി
ക്രമക്കേടുകളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തണമെന്ന് നിർദേശിച്ച് വിജിലൻസ് ഡയറക്‌ടർക്ക് ആഭ്യന്തര സെക്രട്ടറി കത്ത് നൽകിയിട്ടുണ്ട്. തൃശൂർ വടക്കാഞ്ചേരിയിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പാർപ്പിട സമുച്ചയം നിർമിക്കുന്നതിൽ അഴിമതിയുണ്ടെന്ന് നേരത്തെ ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. ലെെഫ് മിഷനും റെഡ് ക്രസന്റുമായി ബന്ധപ്പെട്ട കരാറും വിജിലൻസ് അന്വേഷണ പരിധിയിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.