/indian-express-malayalam/media/media_files/uploads/2021/05/kerala-cm-pinarayi-vijayan-and-governor-arif-muhammed-khan.jpeg)
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത് സംബന്ധിച്ച കത്ത് മുഖ്യമന്ത്രി ഗവർണർക്ക് കൈമാറി.
21 അംഗ മന്ത്രിസഭയാണ് സംസ്ഥാനത്ത് നിലവില്‍ വരിക. രണ്ടാം പിണറായി മന്ത്രിസഭയിലേക്കുള്ളവരുടെ അന്തിമ പട്ടിക സംബന്ധിച്ച് ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ അന്തിമ തീരുമാനം കൈക്കൊണ്ടു.
സി.പി.ഐ (എം) പാർലമെന്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. അപ്രതീക്ഷിതമായി കെ.കെ.ശൈലജയ്ക്ക് അവസരം ലഭിച്ചില്ല. ശൈലജ പാര്‍ട്ടി വിപ്പായി ചുമതലയേല്‍ക്കും.
Also Read: അന്യസംസ്ഥാന ലോട്ടറി വിൽപന തടയരുതെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി
പുതുമുഖങ്ങളെ മാത്രം ഉള്‍പ്പെടുത്തിയാണ് സിപിഎം ഇത്തവണ മന്ത്രിസഭ രൂപികരിച്ചിരിക്കുന്നത്. മന്ത്രിമാരായി എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ, പി.രാജീവ്, വി.എൻ.വാസവൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആർ.ബിന്ദു, വീണാ ജോർജ്, വി.അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു.
സ്പീക്കർ സ്ഥാനാർത്ഥിയായി തൃത്താല എംഎല്‍എ എം.ബി.രാജേഷിനേയും, പാർലമെന്ററി പാർട്ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചു. യോഗത്തിൽ എളമരം കരീം അധ്യക്ഷത വഹിച്ചു. പിബി അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി എന്നിവർ പങ്കെടുത്തു.
സത്യപ്രതിജ്ഞ 20നു നടക്കും. 500 പേരെയാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുപ്പിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ചടങ്ങിൽ വെർച്വലായി പങ്കെടുക്കാനാണ് യുഡിഎഫിന്റെ തീരുമാനം. സത്യപ്രതിജ്ഞയില്‍ വെര്‍ച്വലായി പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.