/indian-express-malayalam/media/media_files/uploads/2018/02/cpm-tripura.jpg)
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് മേല്‍ക്കൈ. 13 ജില്ലകളിലെ 33 ഗ്രാമപഞ്ചായത്തുകളിലും, നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലേക്കും, അഞ്ച് നഗരസഭാ വാര്‍ഡുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 22 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫ് 17 സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ബിജെപി അഞ്ചിടത്ത് വിജയം നേടി.
എല്‍ഡിഎഫിന്റെ ഏഴ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ സിപിഎമ്മും ബിജെപിയും സീറ്റ് നിലനിര്‍ത്തി. കൊഴിഞ്ഞാമ്പാറ പഞ്ചായത്തില്‍ 16-ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വനജ കണ്ണന്‍ വിജയിച്ചു. മലമ്പുഴ പഞ്ചായത്ത് കടുക്കാംകുന്ന് വാര്‍ഡില്‍ ബിജെപിയിലെ സൗമ്യ വിജയിച്ചു. തൊടുപുഴ നഗരസഭ 23-ാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി മായ ദിനു വിജയിച്ച് സീറ്റ് നിലനിര്‍ത്തി.
Read Also: Kerala News Today Live Updates
കൊല്ലം ജില്ലയിലെ ഉപതിരഞ്ഞെടുപ്പില്‍ നാല് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ മൂന്നിടത്ത് സിപിഎം വിജയിച്ചു. ഒരു സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കാണ് വിജയം. കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി വിജയിച്ചു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് കിഴക്കെ പാലക്കാട് കോളനിയില്‍ ബിജെപി സ്ഥാനാര്‍ഥി ദിവ്യ ചെള്ളത്ത് വിജയിച്ചത് എല്‍ഡിഎഫിന് തിരിച്ചടിയായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആലപ്പുഴ ജില്ലയിൽ ഉപതിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനാണ് മുന്നേറ്റം. കായംകുളം നഗരസഭയിലും പാലമേൽ, കുത്തിയതോട് ഗ്രാമപഞ്ചായത്തുകളിലും ഓരോ സീറ്റ് എൽഡിഎഫ് നേടി. ചേർത്തല നഗരസഭയിൽ ബിജെപി ജയം സ്വന്തമാക്കി. മാവേലിക്കല ബ്ലോക്ക് പഞ്ചായത്ത് സീറ്റിൽ മാത്രമാണു യുഡിഎഫ് ജയിച്ചത്.
Read Also: ആന്തൂരും പിജെ ആര്‍മിയും; പി.ജയരാജനെ തിരുത്തി സിപിഎം സംസ്ഥാന സമിതി
കുത്തിയതോട്ടിലും ചേർത്തലയിലും യുഡിഎഫിനു സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിൽ സിപിഎം സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. കായംകുളം നഗരസഭയിലും പാലമേൽ പഞ്ചായത്തിലും യുഡിഎഫ് സീറ്റ് നിലനിർത്തി.
തൃശൂർ ജില്ലയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് നേട്ടം. തിരഞ്ഞെടുപ്പ് നടന്ന നാലിടത്തും യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു. മൂന്ന് സീറ്റ് പിടിച്ചെടുത്തപ്പോൾ ഒരു സീറ്റ് നിലനിർത്തി. പൊയ്യ പൂപ്പത്തി , കോലഴി, പാഞ്ഞാൾ കിള്ളിമംഗലം ,തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റുവ വാർഡുകളിൽ യുഡിഎഫ് വിജയിച്ചു. കോലഴി സീറ്റാണ് നിലനിർത്തിയത്.
കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ വാരിക്കുഴിത്താഴം വാർഡ് എൽഡിഎഫ് നിലനിർത്തി. ഇന്നലെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 74 ശതമാനം പോളിങ് രേഖപ്പെടുത്തി.
അതേസമയം, ഉപതിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനു പിന്നാലെ പ്രതികരണവുമായി സിപിഎം രംഗത്തെത്തി. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തോടെ ഇടതുപക്ഷം തകര്‍ന്നുപോയെന്ന് മുറവിളിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് സിപിഎം വിലയിരുത്തി. കേരളത്തിലെ ഇടതുപക്ഷത്തിന്റെ പരാജയം താത്‌ക്കാലികമാണെന്ന് തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിക്കൊണ്ട് സിപിഎം വ്യക്തമാക്കിയതാണ്. ആ നിരീക്ഷണം കൃത്യമെന്ന് തെളിയിക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് സിപിഎം വിലയിരുത്തുന്നു.
കേന്ദ്രത്തില്‍ ഒരു മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കോണ്‍ഗ്രസിനേ കഴിയൂവെന്ന ചിന്തയിലാണ് വിവിധ ജനവിഭാഗങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്‌തത്. ഇടതുപക്ഷത്തോട് യാതൊരു ശത്രുതയും ഈ ജനവിഭാഗങ്ങള്‍ക്കുണ്ടായിരുന്നില്ല. കുറവുകള്‍ കണ്ടെത്തി, ആവശ്യമായ തിരുത്തലുകള്‍ വരുത്തി നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചു പിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ സിപിഎം തുടര്‍ന്നും നടത്തുമെന്നും സിപിഎം പ്രസ്താവനയിൽ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.