/indian-express-malayalam/media/media_files/2025/09/06/kunnamkulam-police-2025-09-06-14-44-09.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
തിരുവനന്തപുരം: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മർദനമേറ്റ സംഭവത്തിൽ, നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെന്‍ഷന്‍. റേഞ്ച് ഡിഐജി ഹരി ശങ്കറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരമേഖലാ ഐജി സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കി.
എസ്.ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവര്‍ക്കെതിരെയാണ് നടപടി. നേരത്തെ ഇവര്‍ക്കെതിരെ എടുത്ത നടപടികളും പുനപരിശോധിക്കും. നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് നടപടി. പൊലീസുകാര്‍ക്കെതിരെയുള്ള ആരോപണം ഗുരുതരമെന്ന് റിപ്പോര്‍ട്ടില്‍ പരാമർശമുണ്ട്. ഇവർക്കെതിരെ കോടതി ക്രിമിനൽ കേസെടുത്തിട്ടുണ്ടെന്നും അതിനാൽ സസ്പെൻഡ് ചെയ്യണമെന്നും റിപ്പോർട്ടിൽ ഡിഐജി വ്യക്തമാക്കിയിരുന്നു.
അതേസമയം, സസ്പെൻഷൻ ശുപാർശയിൽ തൃപ്തിയില്ലെന്ന് പൊലീസിന്റെ ക്രൂര മർദനമേറ്റ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻറ് വി.എസ് സുജിത്ത് പ്രതികരിച്ചു. സംഭവത്തിൽ പങ്കുള്ള ഡ്രൈവര്‍ സുഹൈറിനെതിരെ നടപടിയില്ലെന്നും, സുഹൈർ ഉൾപ്പെടെയുള്ള അഞ്ചു പ്രതികളെയും സർവീസിൽ നിന്ന് പുറത്താക്കണമെന്നും സുജിത്ത് പറഞ്ഞു. ഷുഹൈർ, നിലവിൽ തദ്ദേശവകുപ്പിലാണ് ജോലി ചെയ്യുന്നത്.
Also Read: വിപഞ്ചികയുടെ മരണം; ഭര്‍ത്താവ് നിതീഷിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് തീരുമാനം വരുന്നത്. 2023 ഏപ്രിൽ അഞ്ചിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്.
Also Read: അമീബിക് മസ്‍തിഷ്‍കജ്വരം: വയനാട് സ്വദേശി മരിച്ചു, രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി
തൃശൂർ ചൊവ്വന്നൂരിൽ വെച്ച് വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്.ഐ നുഹ്മാൻ സുജിത്തിനെ ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. ഷർട്ടടക്കം ഊരിമാറ്റിയ നിലയിലാണ് സുജിത്തിനെ പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുവരുന്നത്. സ്റ്റേഷനിൽ എത്തിയത് മുതൽ മൂന്നിലധികം പോലീസുകാർ ചേർന്ന് വളഞ്ഞിട്ടായിരുന്നു മർദനം. സ്റ്റേഷനിൽ വെച്ച് കുനിച്ചുനിർത്തി സുജിത്തിൻറെ പുറത്തും മുഖത്തുമടക്കം അടിക്കുന്നത് ദൃശ്യത്തിലുണ്ട്.
Read More: വീണ്ടും വെർച്വൽ അറസ്റ്റ് തട്ടിപ്പ്; കൊച്ചിയിൽ വീട്ടമ്മയ്ക്ക് നഷ്ടമായത് 2.88 കോടി രൂപ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us