/indian-express-malayalam/media/media_files/uploads/2021/05/ksrtc.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യാനുസരണം കെഎസ്ആർടിസി പരിമിതമായ സർവിസുകൾ നടത്തും. ജലഗതാഗത വകുപ്പ് ബോട്ടുകൾ 50 ശതമാനം സർവിസുകൾ നടത്തുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും സർവിസുകൾ നടത്തുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സി,ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തിയ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ കൂടിയ) പ്രദേശങ്ങളിൽ സ്റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാർ കൂടുതലുള്ള സ്ഥലങ്ങളിലേക്കാണ് സർവിസുകൾ നടത്തുന്നത്. ദീർഘദൂര സർവിസുകൾക്ക് നിലവിലെ ഡ്യൂട്ടി പാറ്റേൺ തുടരും എന്നാൽ ഓർഡിനറി ബസുകളിൽ 12 മണിക്കൂർ എന്ന നിലയിൽ യാത്രാക്കാരുടെ ആവശ്യാനുസരണമാകും സർവിസ് നടത്തുക.
യാത്രാക്കാർ കൂടുതലുള്ള തിങ്കൾ, വെള്ളി ദിവസങ്ങളിൽ കൂടുതൽ സർവിസുകൾ നടത്തും. സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ശനി, ഞായർ ദിവസങ്ങളിൽ അവശ്യം ഒഴികെയുള്ള സർവിസുകൾ നടത്തില്ല. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം ദീർഘദൂര സർവിസുകൾ പുനരാരംഭിക്കും.
ഇതോടൊപ്പം സംസ്ഥാനജല ഗതാഗതവകുപ്പിന്റെ ബോട്ടുകൾ ഓരോ സ്റ്റേഷനുകളിലും 50 ശതമാനം ഷെഡ്യൂളുകൾ വീതം രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ സർവിസ് നടത്തും.
Read Also: ലോക്ക്ഡൗൺ ഇളവുകൾ നാളെ മുതൽ; തീവ്രബാധിത മേഖലകളിൽ സമ്പൂർണ നിയന്ത്രണം
ജൂൺ ഒൻപതു മുതൽ കെഎസ്ആർടിസി പരിമിതമായ ദീർഘദൂര സർവിസുകൾ ആരംഭിച്ചിരുന്നു. ദേശീയ പാത, എംസി റോഡ്, മറ്റു പ്രധാന സംസ്ഥാന പാതകൾ എന്നിവടങ്ങിലൂടെയാണ് പ്രധാനമായും ദീർഘദൂര സർവിസുകൾ നടത്തിയിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബസുകളിൽ ഇരുന്നുള്ള യാത്ര മാത്രമാണ് അനുവദിച്ചിരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.