/indian-express-malayalam/media/media_files/uploads/2019/09/kodiyeri-pj-joseph.jpg)
തിരുവനന്തപുരം: പി.ജെ.ജോസഫ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ തടവറയിലാണെന്നും കേരള കോണ്‍ഗ്രസിനെ ശിഥിലമാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫ് സമ്മേളനത്തിൽ ജോസഫിനെ പരസ്യമായി അപമാനിച്ചപ്പോൾ കോൺഗ്രസ് നേതാക്കൾ എന്തു ചെയ്തുവെന്ന് കോടിയേരി ചോദിച്ചു. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഒന്നും ചെയ്യാനായില്ല. ഇനിയും ആ മുന്നണിയിൽ ജോസഫ് നിൽക്കണോയെന്നും ആത്മാഭിമാനമുണ്ടെങ്കിൽ പി.ജെ.ജോസഫ് യുഡിഎഫ് വിടണമെന്നും കോടിയേരി പറഞ്ഞു.
പാലാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ.മാണിയുമായി സഹകരിക്കില്ലെന്ന പി.ജെ.ജോസഫിന്റെ പ്രഖ്യാപനം യുഡിഎഫിന്റെ തകർച്ചക്ക് തുടക്കം കുറിച്ചുവെന്നും കോടിയേരി പറഞ്ഞു. അതേസമയം, ജോസഫ് എൽഡിഎഫിലേക്ക് വരുമോ ഇല്ലയോ എന്നതിന് ഇവിടെ പ്രസക്തിയില്ലെന്നാണ് കോടിയേരി പറഞ്ഞത്. പുറത്തുവരുന്നവരെ ഉടനെ സ്വീകരിക്കുന്ന പ്രസ്ഥാനമല്ല ഇടതുമുന്നണിയെന്നും കോടിയേരി വ്യക്തമാക്കി. പാലായിൽ എൽഡിഎഫിന് മികച്ച വിജയസാധ്യതയുണ്ടെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
പാലായില്‍ യു ഡി എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ജോസ് കെ.മാണി വിഭാഗവുമായി ഒരുമിച്ച് പ്രചാരണം നടത്തില്ലെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ കൂടിയായ പി.ജെ.ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. അനുകൂലമായ അന്തരീക്ഷമുണ്ടാക്കിയാല്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. മോന്‍സ് ജോസഫിനെയും ജോയ് എബ്രഹാമിനെയും ചര്‍ച്ചകള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പി.ജെ.ജോസഫ് പറഞ്ഞു.
Read Also: ഞങ്ങള്‍ വേറെ, നിങ്ങള്‍ വേറെ; പാലായില്‍ ഒന്നിച്ച് പ്രചാരണത്തിനില്ലെന്ന് ജോസഫ് വിഭാഗം
യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയ പി.ജെ.ജോസഫിനെ ജോസ് കെ.മാണി വിഭാഗം പ്രവർത്തകർ കൂകി വിളിച്ചതിനു പിന്നാലെയാണ് പി.ജെ.ജോസഫ് തന്റെ നിലപാട് അറിയിച്ചത്. പ്രചാരണം പ്രത്യേകമായി നടത്തി യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന പ്രഖ്യാപനമാണ് പി.ജെ.ജോസഫ് നടത്തിയത്.
പാലായില്‍ യുഡിഎഫ് കണ്‍വെന്‍ഷനിടെ പി.ജെ.ജോസഫ് പ്രസംഗിക്കുമ്പോള്‍ ജനക്കൂട്ടം കൂവിവിളിച്ച സംഭവത്തില്‍ ജോസഫ് വിഭാഗം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്‍വെന്‍ഷനിടെ കൂവിവിളിച്ചത് ആസൂത്രിതമാണെന്നാണ് ജോസഫ് വിഭാഗം ആരോപിക്കുന്നത്.
അതിനിടെ, കേരളാ കോൺഗ്രസിലെ ജോസഫ് വിഭാഗവും ജോസ് വിഭാഗവും തമ്മിലുള്ള തർക്കത്തിൽ കർശന ഇടപെടലുമായി കോൺഗ്രസ്. പരസ്യ പ്രസ്താവനകൾക്ക് ജോസ് കെ.മാണി പക്ഷത്തിന് വിലക്കേർപ്പെടുത്തി. വിവാദത്തിൽ ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് ജോസ് കെ.മാണിക്കും നേതാക്കൾക്കും നിർദേശം നൽകിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.