/indian-express-malayalam/media/media_files/uploads/2021/10/rain-1.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട കോട്ടയം ഇടുക്കി എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന ഓരഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്. ഞായറാഴ്ച വരെ മഴ തുടരും.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- ഒക്ടോബര്‍ 21: പത്തനംതിട്ട, കോട്ടയം, ഇടുക്കി.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- ഒക്ടോബര്‍ 20: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
- ഒക്ടോബര്‍ 21: തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം.
- ഒക്ടോബര്‍ 22: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്.
- ഒക്ടോബര്‍ 23: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്.
- ഒക്ടോബര്‍ 24: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്.
ഇടുക്കി ഡാമിലെ ജലനിരപ്പില്‍ കുറവ് രേഖപ്പെടുത്തി. ഡാമില്‍ നിന്ന് വെള്ളം തുറന്ന് വിട്ടതോടെയാണ് ജലനിരപ്പ് താഴ്ന്നത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു ഡാമിന്റെ ആദ്യ ഷട്ടര്‍ തുറന്ന് വിട്ടത്. പിന്നാലെ ഒന്നര മണിക്കൂറിനുള്ളിൽ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. എന്നാല്‍ വൈകുന്നേരത്തോടെയാണ് ഡാമിലെ ജലനിരപ്പ് കുറഞ്ഞത്.
2398 അടിയായി ഉയര്‍ന്ന ജലനിരപ്പ് 2395 അടിയിലെത്തിക്കുകയാണ് ലക്ഷ്യം. സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. മഴ ശക്തമാകാതെ തുടരുകയാണെങ്കില്‍ വേഗത്തില്‍ തന്നെ ജലനിരപ്പ് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. പക്ഷെ ഇന്ന് മഴ കനക്കുകയാണെങ്കില്‍ സ്ഥിതിഗതികള്‍ വ്യത്യസ്ഥമായിരിക്കും.
അതേസമയം, മഴയില്‍ നാശനഷ്ടമുണ്ടായ കോട്ടയം ജില്ലയില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ജില്ലയില്‍ 33 പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തീക്കോയി, തിടനാട് മേഖലകള്‍ ഇതിൽ ഉള്‍പ്പെടുന്നു. ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കലിലും മണ്ണിടിച്ചില്‍ സാധ്യതയുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
നിലവില്‍ റെഡ് അലര്‍ട്ടിന് സമാനമായ സുരക്ഷാ സംവിധാനങ്ങളാണ് വിവിധ ജില്ലകളില്‍. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ മുന്‍കരുതല്‍. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 39 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കാണാതായ അഞ്ച് പേരെ കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുമെന്ന് റവന്യു മന്ത്രി കെ.രാജന്‍ വ്യക്തമാക്കിയിരുന്നു.
Also Read: ഒക്ടോബറിലെ കനത്ത മഴയ്ക്ക് പിറകിലെ കാരണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.