/indian-express-malayalam/media/media_files/uploads/2019/05/election-kerala-.jpg)
Kerala to Face By Election in Six Seats: തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം വീണ്ടും മറ്റൊരു തിരഞ്ഞെടുപ്പ് ചൂടിലേക്ക്. കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ച് പോകുന്ന എംഎല്‍എമാര്‍ നാല് പേരാണ്. ഇവര്‍ നാല് പേര്‍ പ്രതിനിധീകരിച്ചിരുന്ന നിയമസഭാ മണ്ഡലങ്ങളില്‍ ഉടന്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഇത് കൂടാതെ മറ്റ് രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. കേരളത്തില്‍ ആകെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.
Read More: കേരളത്തിൽ കോൺഗ്രസിന് ‘രാഹു’കാലം; ഇടതുപക്ഷത്തിന് തിരിച്ചടി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് - വലത് മുന്നണികളില്‍ നിന്നായി ഒന്‍പത് എംഎല്‍എമാരാണ്. കോണ്‍ഗ്രസില്‍ നിന്ന് മൂന്ന് എംഎല്‍എമാരും എല്‍ഡിഎഫില്‍ നിന്ന് ആറ് എംഎല്‍എമാരുമാണ് ഇത്തവണ ലോക്‌സഭയിലേക്ക് ജനവിധി തേടിയത്. അതില്‍ നാല് പേര്‍ വിജയിച്ചു. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് (കോന്നി എംഎല്‍എ), എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ (എറണാകുളം എംഎല്‍എ), വടകര ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളധീരന്‍ (വട്ടിയൂര്‍ക്കാവ് എംഎല്‍എ), ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം.ആരിഫ് (അരൂര്‍ എംഎല്‍എ) എന്നിവരാണ് ലോക്‌സഭയിലേക്ക് പോകുന്നത്. ഇവര്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടി വരുന്നതിനാല്‍ എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും.
Read More: UDF, LDF, BJP ആര് ജയിക്കും? ഈ കുട്ടിയുടെ മറുപടി ചിരിയുണർത്തും; വൈറൽ വീഡിയോ
ഈ നാല് സീറ്റുകള്‍ക്ക് പുറമേ രണ്ട് എംഎല്‍എമാര്‍ അന്തരിച്ച മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കും. കെ.എം.മാണി (യുഡിഎഫ്, കേരളാ കോണ്‍ഗ്രസ് എം) എംഎല്‍എയായിരുന്നു പാലാ നിയോജക മണ്ഡലത്തിലും പി.ബി.അബ്ദുള്‍ റസാഖ് (എല്‍ഡിഎഫ്) എംഎല്‍എയായിരുന്ന മഞ്ചേശ്വരത്തും ഉപതിരഞ്ഞെടുപ്പ് നടക്കും.
കേരളത്തിലെ 20 ലേക്സഭാ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. 20 സീറ്റിൽ 19 ഇടത്തും യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥിയായി ആലപ്പുഴയിൽ നിന്ന് ജനവിധി തേടിയ എ.എം ആരിഫ് മാത്രമാണ് വിജയിച്ചത്. പൊതുവേ കോൺഗ്രസ് - രാഹുൽ ഗാന്ധി തരംഗമായിരുന്നു കേരളത്തിൽ കണ്ടത്. എന്നാൽ, രാജ്യത്ത് മോദി തരംഗം ആഞ്ഞടിച്ചപ്പോൾ കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ഛിന്നഭിന്നമായിപ്പോയി. ബിജെപിക്ക് ഭരിക്കാൻ തനിച്ച് ഭൂരിപക്ഷം ലഭിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.