/indian-express-malayalam/media/media_files/uploads/2019/08/Pinarayi-Vijayan-CM-Kerala.jpg)
കല്‍പ്പറ്റ: കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്നുപോയ വയനാട്ടിലെയും മലപ്പുറത്തെയും ജനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. എല്ലാ കാര്യങ്ങളും ഒന്നിച്ച് നിന്ന് നേരിടാം എന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഒന്നിച്ചുനിന്ന് അഭിമുഖീകരിക്കാം. എല്ലാ കാര്യത്തിലും സർക്കാർ കൂടെയുണ്ടാവും. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നാടിനൊപ്പം നിന്ന് നേതൃത്വം കൊടുക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
നമുക്കുണ്ടായ നഷ്ടങ്ങളെല്ലാം ഒന്നിച്ചുനിന്ന് പരിഹരിക്കാം. സർക്കാർ എന്ന നിലയ്ക്ക് ആദ്യം രക്ഷാപ്രവർത്തനത്തിനാണ് കൂടുതൽ ശ്രദ്ധ നൽകുക. അത്തരം പ്രവർത്തനങ്ങളുമായാണ് ഇപ്പോൾ സർക്കാർ മുന്നോട്ട് പോകുന്നത്. അതിനു ശേഷം പുനരധിവാസത്തിനായിരിക്കും നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുക. വീടുകൾ വാസയോഗ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. എല്ലാ കാര്യങ്ങളും ഒന്നിച്ച് നിന്നാൽ പരിഹരിക്കാൻ സാധിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
Read Also: അള്ളാഹൂവിനെ മുന്‍ നിര്‍ത്തിയാണ് ചെയ്തത്: മമ്മൂട്ടിയോട് നൗഷാദ് പറഞ്ഞത്
പലവിധ പ്രയാസങ്ങളാണ് ഉണ്ടായിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിലാണ് ആദ്യം സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനുശേഷം പുനരധിവാസ പ്രവർത്തനങ്ങൾ നടത്തും. വീടും സ്ഥലവും നഷ്ടപ്പെട്ടവർ, കൃഷി നാശമുണ്ടാവർ, വീടുകൾക്ക് കേടുപാട് സംഭവിച്ചവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുണ്ട്. കുറച്ചുപേരെയെങ്കിലും ഇനിയും കണ്ടെത്തേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങൾ നടക്കുന്നു. ദുരന്തം നാടിനാകെ വലിയതോതിൽ പ്രയാസം ഉണ്ടാക്കി. എന്നാൽ, എല്ലാ കാര്യങ്ങളും നമ്മൾ മറികടക്കും. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ നാടിനൊപ്പം നിന്ന് സർക്കാർ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഒന്നിച്ച് നിന്ന് നേരിടാം എന്ന കാര്യം മാത്രമാണ് ഇപ്പോൾ ജനങ്ങളോട് പറയാനുള്ളതെന്നും മുഖ്യമന്ത്രി ദുരിതാശ്വാസ ക്യാംപിലുള്ളവരോട് പറഞ്ഞു.
വയനാട് കലക്ട്രേറ്റിൽ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യാഗസ്ഥരുടെയും യോഗത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് മുഖ്യമന്ത്രി സംസാരിച്ചു. ദുരിതബാധിതര്‍ക്കായി ഒരുക്കിയ ക്യാംപുകളുടെ നടത്തിപ്പില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി.
ക്യാംപുകളിൽ വിവിധ വിഭാഗത്തില്‍പ്പെട്ട ആളുകളാണ് താമസിക്കുന്നത്. ഇവരുടെ മാനസികാവസ്ഥയ്ക്ക് കരുത്ത് പകരുന്ന സമീപനം ക്യാംപ് പരിപാലിക്കുന്നവരില്‍ നിന്നും ഉണ്ടാവണം. ക്യാംപുകളിൽ താമസിക്കുന്നവരെ കാണാനെത്തുന്നവര്‍ക്കായി കേന്ദ്രത്തില്‍ പ്രത്യേകം സ്ഥലമൊരുക്കണം. ക്യാംപുകളിൽ ശുചിത്വം ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടലുണ്ടാകണം.
ക്യാംപുകളിൽ നിന്നും തിരിച്ച് പോകുമ്പോഴേക്കും ദുരിത ബാധിതരുടെ വീടുകള്‍ താമസയോഗ്യമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങണം. കിണറുകള്‍ ശുചീകരിച്ച് ശുദ്ധമായ കുടിവെളളം ഉറപ്പ് വരുത്തണം. ആവശ്യമെങ്കില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെളളമെത്തിക്കണമെന്നും നിര്‍ദ്ദേശിച്ചു. റോഡുകളിലെ തടസങ്ങൾ നീക്കുന്നതിനുളള നടപടികളും വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി.
അതിജീവനത്തിനുളള എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കും. വീടുകളും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്കുളള ധനസഹായ വിതരണത്തിന് ആവശ്യമായ ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്. വീട് നഷ്ടപ്പെട്ട് ക്യാംപിൽ നിന്ന് തിരിച്ചുപോകാന്‍ സാധിക്കാത്തവര്‍ക്ക് പ്രത്യേകം സൗകര്യമൊരുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.