/indian-express-malayalam/media/media_files/uploads/2018/10/High-court.jpg)
കൊച്ചി: പഞ്ചായത്ത് തിരഞ്ഞെടുപ്പ് 2015ലെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ നടത്താനുള്ള നീക്കം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. വോട്ടർ പട്ടിക ഏത് വേണമെന്നത് വിവേചനാധികാരമാണന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം കണക്കിലെടുത്താണ് ഹർജി കോടതി തള്ളിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും ജസ്റ്റിസ് അമിത് റാവൽ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ചോദ്യം ചെയ്ത് മുസ്ലിം ലീഗ് നേതാവും നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമായ സൂപ്പി നരിക്കാട്ടേരി, കോൺഗ്രസ് നേതാക്കളായ എം മുരളി, കെ.എം സുരേഷ് ബാബു, എൻ.വേണുഗോപാൽ എന്നിവരാണ് കോടതിയെ സമീപിച്ചത്. 2019ലെ പൊതു തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടർ പട്ടിക നിലവിലുണ്ടന്നിരിക്കെ, പഴയ വോട്ടർ ഉപയോഗിക്കുന്നത് കാലതാമസമുണ്ടാക്കുമെന്നും പുതിയ വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നുമാണ് ഹർജിക്കാരുടെ ആരോപണം.
Read More: കേരളത്തിൽ ഒരാൾക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
2015ലെ വോട്ടർ പട്ടിക കരടായെടുത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടത്താനുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുടെ തീരുമാനം ചോദ്യം ചെയ്താണ് യുഡിഎഫ് നേതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത പലരും 2015ലെ വോട്ടർ പട്ടികയിലില്ലെന്നും ഇനിയും പേരുകൾ കൂട്ടി ചേർക്കുന്നതടക്കം വലിയ പ്രയാസമുണ്ടാക്കുമെന്നുമായിരുന്നു ഹർജിയിയിലെ ആരോപണം.
എന്നാൽ യുഡിഎഫ് ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചത്. പല വാർഡുകളുടെയും ഭാഗങ്ങൾ പല പോളിങ് ബൂത്തിലായി ചിതറിക്കിടക്കുന്ന അവസ്ഥയുണ്ട്. അതിനാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പട്ടിക ഉപയോഗിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചു. ഈ വാദം കൂടി പരിഗണിച്ചാണ് യുഡിഎഫ് ഹർജി ഹൈക്കോടതി തള്ളിയത്.
മണ്ഡലത്തിലെ വാർഡ് അടിസ്ഥാനമാക്കിയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർ പട്ടിക പുതുക്കുന്നത്. എന്നാൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമസഭ, ലോക് സഭാ തിരഞ്ഞെടുപ്പിന് വോട്ടർ പട്ടിക പുതുക്കുന്നത് പോളിംഗ് ബൂത്ത് അടിസ്ഥാനമാക്കിയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.