/indian-express-malayalam/media/media_files/uploads/2023/02/MV-Govindan.jpg)
എം.വി.ഗോവിന്ദൻ
ന്യൂഡൽഹി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ഇ.ഡി സിപിഎമ്മിനെ വേട്ടയാടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേസിൽ സിപിഎമ്മിനെ പ്രതി ചേർത്തത് രാഷ്ട്രീയപ്രേരിതമാണ്. ഇ.ഡി നടപടി തോന്ന്യാസമാണെന്നും കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ലോക്കല്‍ കമ്മറ്റിയോ ബ്രാഞ്ച് കമ്മറ്റിയോ സ്ളം വാങ്ങിയാല്‍ അത് ജില്ലാ കമ്മറ്റിയുടെ പേരിലാണ് രജിസ്റ്റ്‍ ചെയ്യുക. ഇതൊരു പുതിയ സംഭവമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ.ഡി നടപടിയെ കുറിച്ച് മാധ്യമങ്ങളിലൂടെയേ അറിവുള്ളൂ. ഇ.ഡി ഇതുവരെ പാർട്ടിയെ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കണ്ണൂർ ജില്ലാ കമ്മറ്റിയിൽനിന്ന് പുറത്താക്കപ്പെട്ട മനു തോമസിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാൻ ഗോവിന്ദൻ തയ്യാറായില്ല. അതെല്ലാം അവിടെ ജില്ലാ കമ്മിറ്റിയോട് ചോദിച്ചാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിന്‍റേതുൾപ്പെടെ 29 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് കണ്ടുകെട്ടിയിരുന്നു. തൃശൂർ ജില്ലാ സെക്രട്ടറിയുടെ ഉടമസ്ഥയിലുളള സ്ഥലവും 60 ലക്ഷം രൂപയും ഇതിൽപ്പെടുന്നുണ്ട്. കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഇഡി കേസിൽ പ്രതിയായേക്കുമെന്നാണ് സൂചന. അടുത്തഘട്ടം കുറ്റപത്രത്തിൽ പേര് ഉൾപ്പെടുത്തിയേക്കും.
കളളപ്പണം ഉപയോഗിച്ചാണ് പൊറത്തുശേരിയിൽ പാർട്ടിക്കായി സ്ഥലം വാങ്ങിയതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. കളളപ്പണ ഇടപാടിൽ പാർട്ടി ജില്ലാ നേതൃത്തിന് അറിവുണ്ടെന്നും ഇ.ഡി വൃത്തങ്ങൾ പറയുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.