/indian-express-malayalam/media/media_files/uploads/2020/01/kaliyikkavila.jpeg)
കൊച്ചി: തിരുവനന്തപുരം കളിയിക്കാവിള അതിര്‍ത്തി ചെക്പോസ്റ്റില്‍ എഎസ്‌ഐ വൈ വില്‍സനെ (57) കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് കൊച്ചിയില്‍ കണ്ടെത്തി. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഓടയില്‍നിന്നാണു തെളിവെടുപ്പിനിടെ പൊലീസ് പിസ്റ്റള്‍ കണ്ടെത്തിയത്.
പ്രതികളായ അബ്ദുള്‍ ഷമീമിനെയും തൗഫീഖിനെയും എത്തിച്ച് തമിഴ്നാട് ക്യൂബ്രാഞ്ച് സംഘമാണു തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പ് തുടങ്ങി അഞ്ച് മിനുട്ടില്‍ തോക്ക് കണ്ടെടുത്തു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പെന്നാണു പൊലീസ് നല്‍കുന്ന സൂചന. കേരള പൊലീസിന്റേയും കോര്‍പ്പറേഷന്‍ ജീവനക്കാരന്റെയും സഹായത്തോടെയായിരുന്നു പരിശോധന.
സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള പിസ്റ്റളാണു ഉപയോഗിച്ചതെന്നു പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ചതെന്നാണു പൊലീസ് പറയുന്നത്. കൊച്ചിയില്‍നിന്നു കണ്ടെടുത്തതു തന്നെയാണോ കൃത്യത്തിന് ഉപയോഗിച്ചതെന്ന് സ്ഥിരീകരിക്കണം. ഇതിനു ബാലസ്റ്റിക് പരിശോധനയുള്ളവ വേണ്ടി വരും.
കൊലപാതകം നടന്ന കളിയിക്കാവിള ചെക്പോസ്റ്റ് പരിസരത്തും പ്രതികള്‍ താമസിച്ചിരുന്ന സ്ഥലങ്ങളിലും ബുധനാഴ്ച രാത്രി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു കൊച്ചിയില്‍ തെളിവെടുപ്പ് നടത്തിയത്.
Read Also: അലനും താഹയും സിപിഎം അംഗങ്ങൾ തന്നെ; മുഖ്യമന്ത്രിയെ തള്ളി പി.മോഹനൻ
തമിഴ്‌നാട്-കേരള അതിര്‍ത്തിയായ കളിയിക്കാവിള മുസ്ലിം പളളിക്കു സമീപത്തെ ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ വില്‍സണെ (57) വെടിവച്ചും വെട്ടിയുമാണ് കൊലപ്പെടുത്തിയത്. എഎസ്‌ഐയെ വെടിവച്ച ശേഷം പുറത്തേക്ക് വലിച്ചിഴച്ച് അക്രമികള്‍ കാലില്‍ വെട്ടിയെന്നാണു സാക്ഷിമൊഴി. വെടിവച്ചശേഷം പള്ളിയുടെ വളപ്പിനുള്ളില്‍ കടന്ന് മറുവശത്തുകൂടിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്.
പ്രതികളുടെ ഐഎസ് ബന്ധം അന്വേഷിക്കുമെന്നു പൊലീസ് നേരത്തെഅറിയിച്ചിരുന്നു. ഭരണകൂടത്തോടും പൊലീസിനോടുമുള്ള പ്രതികാരമെന്ന നിലയ്ക്കാണ് പൊലീസുകാരന്‍ വില്‍സനെ കൊന്നതെന്നും പ്രതികള്‍ വിശദീകരിച്ചതായി പൊലീസ് പറഞ്ഞു. സംഘടനയുടെ ആശയം പ്രചരിപ്പിക്കാന്‍ അസൂത്രിതമായി നടത്തിയതാണു കൊലപാതകമെന്നും പ്രതികള്‍ വെളിപ്പെടുത്തിയതായും പൊലീസ് പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.