/indian-express-malayalam/media/media_files/uploads/2021/11/Joju-FI.jpeg)
കൊച്ചി: വൈറ്റിലയിൽ റോഡ് ഉപരോധത്തിനിടെ നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ അഞ്ച് കോൺഗ്രസ് പ്രവർത്തകർക്ക് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. മുൻ കൊച്ചി മേയർ ടോണി ചമ്മണി ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്.
രണ്ട് ആള്‍ജാമ്യത്തിലും 50000 രൂപയുടെ ബോണ്ടിന്മേലുമാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. പ്രതികള്‍ ഓരോരുത്തരും 37500 രൂപ വീതം കെട്ടിവയ്ക്കുകയും വേണം.
കേസിൽ കോടതി ഇന്നലെ വാദം പൂർത്തിയാക്കിയിരുന്നു. വാഹനത്തിന്റെ അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചിലവ് വരുമെന്നാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിലുള്ളത്. ഈ തുകയുടെ പകുതി കെട്ടിവെച്ച് ജാമ്യം അനുവദിക്കണമെന്നതാണ് പ്രതികളുടെ ആവശ്യം. എന്നാൽ കാറിന്റെ മൊത്തം തുകയുടെ 50 ശതമാനം കെട്ടിവെക്കണമെന്ന വാദമാണ് പ്രോസിക്യൂട്ടർ മുന്നോട്ടുവച്ചിരിക്കുന്നത്.
ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കൊച്ചിയിൽ കോൺ​ഗ്രസ് നടത്തിയ സമരത്തിനിടെയാണ് നടൻ ജോജു ജോർജും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായത്. ഇതിനിടെയാണ് ജോജുവിന്റെ കാറിന്റെ പുറകിലെ ചില്ല് കോൺ​ഗ്രസ് പ്രവർത്തകർ തകർത്തത്.
മുൻ മേയർ ടോണി ചമ്മണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജെർജസ്, വൈറ്റില ബൂത്ത് പ്രസിഡന്റ് ജോസ് മാളിയേക്കൽ തുടങ്ങിയവരാണ് റിമാൻഡിൽ കഴിയുന്നത്. ഒളിവിലായിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാൻ, മണ്ഡലം പ്രസിഡന്റ് അരുൺ വർഗീസ് എന്നിവർ ഇന്നലെ പൊലീസിന് കീഴടങ്ങിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫ്, ഐഎൻടിയുസി പ്രവർത്തകൻ ജോസഫ് എന്നിവരാണ് ആദ്യം അറസ്റ്റിലായത്.
Also Read: ജോജുവിനെതിരെ പ്രതിഷേധം തുടർന്ന് കോൺഗ്രസ്; കാർ തകർത്ത കേസിൽ രണ്ട് പ്രതികൾ കൂടി കീഴടങ്ങി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us