/indian-express-malayalam/media/media_files/uploads/2021/03/Rahul-Gandhi-and-Joice.jpg)
തൊടുപുഴ: രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മുൻ ഇടത് എംപി ജോയ്‌സ് ജോർജ് ഖേദം പ്രകടിപ്പിച്ചു. പരാമർശം തെറ്റായിപ്പോയെന്നും പ്രസംഗം പിൻവലിക്കുന്നുവെന്നും ജോയ്‌സ് ജോർജ് പറഞ്ഞു. തന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുമളി അണക്കരയിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതുവേദിയിൽ വച്ചാണ് ജോയ്‌സ് മാപ്പ് പറഞ്ഞത്.
ജോയ്‌സിന്റെ പ്രസ്‌താവനയെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും തള്ളി. രാഹുലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സമീപനമല്ല തങ്ങളുടേതെന്ന് പിണറായി പറഞ്ഞു. ജോയ്‌സിന്റെ പ്രസ്‌താവനയോട് യോജിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ നിലപാടുകളെയാണ് സിപിഎം എതിര്‍ക്കുന്നത്. അത്തരം രാഷ്ട്രീയ വിമര്‍ശനങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ മാത്രമേ വ്യക്തിപരമായ ഇത്തരം പരാമര്‍ശങ്ങള്‍ സഹായിക്കുകയുള്ളൂ. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വിദ്യാലയങ്ങളിൽ പോകുന്ന രാഹുൽ ഗാന്ധി പെൺകുട്ടികളെ വളഞ്ഞു നിൽക്കാനും കുനിഞ്ഞു നിൽക്കാനുമൊക്കെ പഠിപ്പിക്കും. രാഹുൽ ഗാന്ധിയുടെ മുന്നിൽ വളഞ്ഞും കുനിഞ്ഞും നിൽക്കരുത്. അയാൾ കല്യാണം കഴിച്ചിട്ടില്ലെന്നുമാണ് ജോയ്‌സ് ജോർജ് പ്രസംഗിച്ചത്. ജോയ്‌സിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.
Read also: രാഹുല്‍ ഗാന്ധി അക്കിഡൊ ഗുരുവായി, ഏഴുപേരെ ഒറ്റയ്ക്ക് പ്രതിരോധിച്ച് സെന്റ് തെരേസാസ് വിദ്യാര്‍ത്ഥിനി
ഇടുക്കി ജില്ലയിലെ ഇരട്ടയാറിൽ എൽഡിഎഫ് പ്രചാരണ യോഗത്തിൽ സംസാരിക്കുമ്പോഴാണ് രാഹുൽ ഗാന്ധിക്കെതിരെ ജോയ്സ് ജോർജ് അധിക്ഷേപ പരാമർശം നടത്തിയത്. മന്ത്രി എം.എം.മണി അടക്കമുള്ളവർ വേദിയിലുണ്ടായിരുന്നു. വേദിയിലും സദസിലുമുള്ളവർ ജോയ്‌സ് ജോർജിന്റെ പ്രസംഗത്തെ ചിരിച്ചും കൈയടിച്ചും പിന്തുണയ്‌ക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്‌കൂളുകളിലും കോളേജുകളിലും സന്ദർശനം നടത്തുന്ന രാഹുൽ ഗാന്ധി വിദ്യാർഥികളെ ചില അഭ്യാസമുറകൾ പഠിപ്പിക്കാറുണ്ട്. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ എത്തിയ രാഹുൽ ഗാന്ധി വിദ്യാർഥിനികൾക്ക് അക്കിഡൊ അഭ്യാസമുറകൾ പഠിപ്പിച്ചുകൊടുക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.