/indian-express-malayalam/media/media_files/uploads/2020/08/Rajamala-Landslide-2.jpg)
ഇടുക്കി: രാജമല പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം കണ്ടെത്താൻ തെരച്ചിൽ തുടരുന്നു. ഇനി 22 പേരെ കൂടി കണ്ടെത്താനുണ്ട്. ഇതുവരെ 49 പേരുടെ മൃതദേഹം ലഭിച്ചു. 12 പേർ ചികിത്സയിലാണ്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും കാലാവസ്ഥ അനുകൂലമാണെന്നും ഇടുക്കി ജില്ലാ കലക്‌ടർ അറിയിച്ചു. പത്ത് ഹിറ്റാച്ചികളാണ് ഇപ്പോൾ തെരച്ചിലിനു ഉപയോഗിക്കുന്നത്.
കാലാവസ്ഥ മോശമായതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമാണ്. ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച രക്ഷാപ്രവർത്തനങ്ങൾ ഇന്നു രാവിലെയാണ് പുനഃരാരംഭിച്ചത്. ഇന്നലെ രാത്രി മഴ ശക്തമായതോടെയാണ് രക്ഷാപ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കേണ്ടിവന്നത്. ഇന്നുമാത്രം ആറ് മൃതദേഹം ലഭിച്ചു. പെട്ടിമുടി പുഴ കേന്ദ്രീകരിച്ചുള്ള തെരച്ചിലിലാണ് ആറ് മൃതദേഹം ലഭിച്ചത്.
മൃതദേഹങ്ങൾ തിരിച്ചറിയുക എന്നത് വലിയ വെല്ലുവിളിയാണ്. ഇന്നലെ കണ്ടെത്തിയ ചില മൃതദേഹങ്ങൾ അഴുകി തുടങ്ങിയിരുന്നു. ഇനി കണ്ടെത്താനുള്ള മൃതദേഹങ്ങൾ അഴുകി തുടങ്ങിയിരിക്കാമെന്നാണ് വിലയിരുത്തൽ. അങ്ങനെവന്നാൽ ശരീരം തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തേണ്ടിവരും. ആവശ്യമെങ്കിൽ മൃതദേഹം ഡിഎൻഎ ടെസ്റ്റിനു വിധേയമാക്കാമെന്ന് ആരോഗ്യവകുപ്പും അറിയിച്ചു.
പുഴകൾ കേന്ദ്രീകരിച്ചാണ് ഇന്ന് പ്രധാനമായും തെരച്ചിൽ നടക്കുന്നത്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തുനിന്ന് പല മൃതദേഹങ്ങളും ഒഴുകിപോയിട്ടുണ്ട്. അതിനാലാണ് പുഴകളും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തുന്നത്.
രാജമലയിൽ മണ്ണിടിച്ചിലുണ്ടായിട്ട് ഇന്ന് നാലാം ദിവസമാണ്. അവസാന ആളെയും കണ്ടെത്തുംവരെ രക്ഷാപ്രവർത്തനം തുടരാനാണ് സർക്കാർ തീരുമാനം.
മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവരുടെ മുഴുവൻ ചികിത്സ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രാധാനമന്ത്രി നരേന്ദ്രമോദിയും ദുരിത ബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നല്‍കും. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us