/indian-express-malayalam/media/media_files/uploads/2021/03/kodiyeri-vinodini.jpg)
തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണന് കസ്റ്റംസ് നോട്ടീസ്. മാര്‍ച്ച് 23 ന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിലെ നിര്‍ദേശം. യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് ഉപയോഗിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
നേരത്തെ, നോട്ടീസ് നല്‍കിയിരുന്നെങ്കിലും ലഭിച്ചില്ലെന്ന് പറഞ്ഞ് വിനോദിനി ഹാജരായിരുന്നില്ല. ആദ്യം അയച്ച നോട്ടീസ് 'ഡോര്‍ ക്ലോസ്‌ഡ്' എന്നു പറഞ്ഞ് തിരിച്ചെത്തുകയായിരുന്നു. തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ റെയ്‌ഡ് നടന്ന വീടിന്റെ മേല്‍വിലാസത്തില്‍ അയച്ച നോട്ടീസായിരുന്നു ഇത്. പിന്നീട്, ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിനോദിനിയെ ലഭിച്ചില്ല. മാർച്ച് 10 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശിച്ചുള്ളതായിരുന്നു നേരത്തെ അയച്ച നോട്ടീസ് എന്നാണ് റിപ്പോർട്ട്.
Read Also: ‘വികസന കാര്യങ്ങളിൽ പിണറായി വിജയനെ വിശ്വാസം’; എൽഡിഎഫ് സർക്കാരിനെ പുകഴ്‌ത്തി അനിൽ അക്കര
ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിന് വേണ്ടി കോഴ നൽകിയിരുന്നതായി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി മൊബൈൽ ഫോണ്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കര്‍, അഡീഷണൽ പ്രോട്ടോക്കോള്‍ ഓഫീസര്‍ രാജീവൻ, പദ്മനാഭ ശര്‍മ, ജിത്തു, പ്രവീണ്‍ എന്നിവര്‍ക്കാണ് ലഭിച്ചതെന്ന് കണ്ടെത്തിയിരുന്നു. അഞ്ച് ഐഫോണുകളാണ് സന്തോഷ് ഈപ്പന്‍ വാങ്ങിയിരുന്നത്. ഇതില്‍ ഏറ്റവും വിലകൂടിയ ഐഫോണാണ് വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചിരുന്നതെന്ന് കസ്റ്റംസ് കണ്ടെത്തിയതായാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.
അതേസമയം, മൊഴിയെടുക്കലിനായി തനിക്ക് കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് നേരത്തെ വിനോദിനി പറഞ്ഞത്. ഉപയോഗിക്കുന്നത് സ്വന്തം ഫോൺ ആണെന്നും സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും ഒരു ഐ ഫോണും തനിക്ക് ലഭിച്ചിട്ടില്ലെന്നും വിനോദിനി പറഞ്ഞിരുന്നു. ഫോൺ സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടത് പ്രകാരമാണ് നൽകിയതെന്നും അത് വിനോദിനിക്ക് കൈമാറിയിട്ടുണ്ടോയെന്ന് തനിക്കറിയില്ലെന്നും സന്തോഷ് ഈപ്പനും പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.