തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെയും എൽഡിഎഫ് സർക്കാരിനെയും പുകഴ്ത്തി വടക്കാഞ്ചേരി എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. വികസന കാര്യങ്ങളിൽ പിണറായി വിജയനെ വിശ്വാസമാണെന്ന് അനിൽ അക്കര പറഞ്ഞു. “പിണറായി സർക്കാർ ഏറ്റവും കൂടുതൽ വികസനം നടത്തിയ മണ്ഡലമാണ് വടക്കാഞ്ചേരി. ഇടതുസർക്കാർ വികസന കാര്യത്തിൽ വളരെയധികം സഹായിച്ചു. മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും വികസനത്തിൽ സഹായിച്ചിട്ടുണ്ട്,” അനിൽ അക്കര പറഞ്ഞു.
ലൈഫ് മിഷൻ വിവാദത്തെ കുറിച്ചും അനിൽ അക്കര പ്രതികരിച്ചു. താൻ ആരുടെയും വീട് മുടക്കിയിട്ടില്ലെന്നാണ് അനിൽ അക്കര പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുമ്പോഴാണ് അനിൽ അക്കരയുടെ പ്രതികരണം.
Read Also: യുഡിഎഫ് പ്രകടന പത്രിക ഇന്ന്
അതേസമയം, ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തൃശൂരിലെ വടക്കാഞ്ചേരി. 2016 ൽ വെറും 43 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി അനിൽ അക്കര ജയിച്ചുകയറിയത്. അനിൽ അക്കര 65,535 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി മേരി തോമസ് 65,492 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർഥി ഉല്ലാസ് ബാബുവായിരുന്നു 2016 ൽ മൂന്നാം സ്ഥാനത്ത്. 26,432 വോട്ടുകൾ ഉല്ലാസ് ബാബു നേടി.
അനിൽ അക്കര യുഡിഎഫ് സ്ഥാനാർഥിയായി വീണ്ടും മത്സരിക്കുന്നു. ഉല്ലാസ് ബാബു തന്നെയാണ് ബിജെപി സ്ഥാനാർഥി. സേവ്യർ ചിറ്റിലപ്പിള്ളിയെ കളത്തിലിറക്കി മണ്ഡലം പിടിക്കാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. ലൈഫ് വിവാദത്തിന്റെ പേരിൽ സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണ് വടക്കാഞ്ചേരി.