/indian-express-malayalam/media/media_files/uploads/2020/07/swapna-suresh1.jpg)
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ പിടിയിലായ സ്വപ്‌ന സുരേഷിന് യുഎഇ കോൺസുലേറ്റിൽ നിന്നെത്തിയ ഫോൺ കോളുകൾ വിശദമായി പരിശോധിക്കും. സ്വർണക്കടത്ത് പിടിച്ച ദിവസം കോണ്‍സല്‍ ജനറല്‍ ഉപയോഗിക്കുന്ന ഫോണില്‍ നിന്ന് മൂന്നുതവണയാണ് സ്വപ്‌നയുടെ ഫോണിലേക്ക് വിളി വന്നത്. ഇത് കൂടുതൽ അന്വേഷണത്തിനു വിധേയമാക്കും. കഴിഞ്ഞ ദിവസമാണ് സ്വപ്‌നയുടെയും മറ്റൊരു പ്രതിയായ സരിത്തിന്റെയും ഫോൺ രേഖകൾ പുറത്തുവരുന്നത്. ഇതിൽ ഇരുവർക്കും ഉന്നതരുമായുള്ള ബന്ധം കേസ് കൂടുതൽ ഗൗരവമുള്ളതാക്കുന്നു.
സ്വർണം കസ്റ്റംസ് പിടിച്ച ജൂലെെ അഞ്ചിന് മൂന്ന് തവണയാണ് കോൺസുൽ ജനറൽ ജമാല്‍ ഹുസൈന്‍ അല്‍സാബിയുടെ 7999919191 എന്ന നമ്പറിൽ നിന്ന് സ്വപ്‌നയുടെ ഫോണിലേക്ക് വിളി വന്നിരിക്കുന്നത്. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ വാർത്ത പുറത്തുവരുന്നത് രാവിലെ 11.30 ഓടെയാണ്. 11.43നും 11.58നും 12.23 നും സ്വപ്‌നയുടെ ഫോണിലേക്ക് കോൺസുൽ ജനറലിന്റെ നമ്പറിൽ നിന്നു കോളുകൾ വന്നിട്ടുണ്ട്. ലഗേജ് തടഞ്ഞതിനെ തുടര്‍ന്ന് കോണ്‍സുല്‍ ജനറല്‍ നിര്‍ദേശിച്ച പ്രകാരം താൻ കസ്റ്റംസിനെ വിളിച്ചിരുന്നതായി സ്വപ്‌ന സുരേഷും നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, സ്വർണക്കടത്ത് പിടിക്കുന്നതിനു തൊട്ടുമുൻപുള്ള ദിവസം യുഎഇ കോൺസുലേറ്റിലെ അറ്റാഷെയും സ്വപ്‌നയുടെ നമ്പറിലേക്ക് വിളിച്ചതായി ഫോൺ രേഖകളിൽ നിന്നു വ്യക്തമാണ്.
Read Also: സ്വര്‍ണനഗരിയോ, കള്ളക്കടത്തിന്റെ ഹബ്ബോ? എന്താണ് കൊടുവള്ളിയുടെ യഥാർഥ മാറ്റ്?
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി സ്വപ്‌ന സുരേഷും സരിത്തും പലതവണ ബന്ധപ്പെട്ടതായി നേരത്തെ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിനെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ശിവശങ്കറിന്റെ ആറുമാസത്തെ ഫോൺ രേഖകൾ പരിശോധിക്കും. ആറുമാസത്തെ ഫോണ്‍ രേഖകള്‍ ശേഖരിക്കാന്‍ ചീഫ് സെക്രട്ടറിതല സമിതി അപേക്ഷ നല്‍കി. ടെലികോം കമ്പനികളോടാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടത്. ഇതേകുറിച്ച് അന്വേഷിക്കാൻ ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിക്ക് മുഖ്യമന്ത്രി ചുമതല നൽകിയിട്ടുണ്ട്. സ്വപ്‌ന സുരേഷിന്റെ സ്‌പേസ് പാർക്കിലെ നിയമനത്തെ കുറിച്ച് അന്വേഷിക്കുന്ന സമിതി തന്നെയാണ് ഫോൺ രേഖകളെ കുറിച്ചും അന്വേഷിക്കുക.
വസ്‌തുതാപരമായ കാര്യങ്ങൾ പുറത്തുവന്നാൽ ശിവശങ്കറിനെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിട്ടുണ്ട്. ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യേണ്ട രീതിയിലേക്ക് എത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. “വിവാദ വനിതയുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതുകൊണ്ടാണ് ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും പ്രെെവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയത്. മറ്റ് അന്വേഷണങ്ങൾ നടക്കുകയാണ്. കേസിൽ പിടിയിലായ രണ്ട് പേരുമായി ശിവശങ്കർ ഫോണിൽ ബന്ധപ്പെട്ടതായി ഇപ്പോൾ വിവരം ലഭിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും അടങ്ങുന്ന സമിതി ഇതേകുറിച്ച് അന്വേഷിക്കും. സസ്‌പെൻഡ് ചെയ്യാനുള്ള നിലയിലേക്ക് എത്തിയിട്ടില്ല. കേസിൽ ഏർപ്പെട്ടവരുമായി നിയതമായ രീതിയിലാണോ ശിവശങ്കർ ബന്ധപ്പെട്ടത് എന്ന് അന്വേഷിക്കും. റിപ്പാേർട്ട് ലഭിച്ചശേഷം നടപടികളിലേക്ക് കടക്കും,” മുഖ്യമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.