/indian-express-malayalam/media/media_files/uploads/2019/05/sudhakaran-g-sudhakaran.1549387609-006.jpg)
ആലപ്പുഴ: മനസില്ലാ മനസോടെയാണ് ഓമനക്കുട്ടനെതിരെ നടപടി സ്വീകരിച്ചതെന്ന് മന്ത്രി ജി.സുധാകരന്‍. പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ ഒരു ദിവസം മുഴുവന്‍ പാവപ്പെട്ടവര്‍ താമസിക്കുന്ന ക്യാംപിൽ പണപ്പിരിവാണ് പാര്‍ട്ടി നടത്തുന്നതെന്ന് പ്രചരിപ്പിച്ചുകഴിഞ്ഞാല്‍ അത് പരിശോധിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടത് സ്വീകരിക്കുക മാത്രമാണ് മന്ത്രിയെന്ന നിലയിൽ താൻ ചെയ്തതെന്നും സുധാകരൻ പറഞ്ഞു
ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമാണ് ഓമനക്കുട്ടൻ പണം പിരിക്കേണ്ടി വന്നതെന്ന് ഇന്നലെ താൻ ചൂണ്ടിക്കാട്ടിയിരുന്നു. എങ്കിലും ഒരു പാര്‍ട്ടി സഖാവ് പണം പിരിക്കാന്‍ പാടില്ല. ഏതായാലും ഇക്കാര്യത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരെ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ തന്നെ ഓമനകുട്ടന്റെ പേരില്‍ ഒരു നടപടിയും ആവശ്യമില്ലെന്ന് വാദിക്കുന്നത് തന്റെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. അതിനെ പൂർണമായി സ്വാഗതം ചെയ്യുകയാണെന്ന് മന്ത്രി പറഞ്ഞു
"ഓമനക്കുട്ടൻ പണം സ്വന്തമാക്കിയിട്ടില്ല. അങ്ങനെയൊരു ആരോപണവും ഇല്ല. അങ്ങനെ പണം പിരിക്കുന്നതിന് മുമ്പ് പണം ഇല്ലായെന്ന കാര്യം ജില്ലാ കലക്ടറെ അറിയിച്ചിട്ടില്ല. ജില്ലയുടെ ചാര്‍ജ്ജുള്ള മന്ത്രിയായ തന്നെയും ചേര്‍ത്തലയില്‍ നിന്നുള്ള മന്ത്രിയായ പി.തിലേത്തമനേയും അറിയിച്ചിട്ടില്ല. നാട്ടുകാരനായ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേയും അറിയിച്ചിട്ടില്ല. ഒറ്റയ്ക്ക് തീരുമാനം എടുത്ത് നടപ്പാക്കേണ്ട കാര്യമല്ലിത്. പക്ഷെ ഉദ്ദേശ ശുദ്ധിയെ അംഗീകരിക്കുന്നു. അതുകൊണ്ട് പാര്‍ട്ടി ഉചിതമായ പുന:പരിശോധന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജാമ്യമില്ലാത്ത ഒരു കേസും എടുക്കേണ്ട കുറ്റം ഓമനക്കുട്ടന്‍ ചെയ്തിട്ടില്ല. അത്തരം കേസുകള്‍ ഒഴിവാക്കേണ്ടതാണ്."- സുധാകരൻ പറഞ്ഞു.
Read Also: ‘പാർട്ടി നടപടിയാണ് ശരി; എന്റെ ആളുകളുടെ പ്രശ്നം കേരളം അറിഞ്ഞതിൽ സന്തോഷം’
ജില്ലയിലെ 140 ഓളം ക്യാംപുകൾ ഉള്ളതില്‍ കുറുപ്പന്‍കുളങ്ങര ക്യാമ്പില്‍ അല്ലാതെ ഒരു ക്യാംപിലും ഇങ്ങനെ സംഭവിച്ചിട്ടില്ല. ക്യാംപിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണിത്. ജില്ലാ ഭരണകൂടം മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ചേര്‍ത്തല തഹസില്‍ദാറും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ക്യാമ്പിലുള്ള ചില റവന്യു ഉദ്യോഗസ്ഥര്‍ നാല് മണിക്ക് സ്ഥലം വിട്ട് പോകുന്ന കാര്യം ഇന്നലെ തന്നെ ജില്ലാ കലക്ടറെയും റവന്യു സെക്രട്ടറിയെയും അറിയിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ പ്രചരിപ്പിച്ച പ്രശ്നം പരിഹരിക്കപ്പെട്ടതിലും പാർട്ടിക്കാർ കുറ്റക്കാരല്ല എന്ന് കണ്ടെത്തിയതിലും ഓമനക്കുട്ടന്റെ ഉദ്ദേശശുദ്ധി അംഗീകരിക്കപ്പെട്ടതിലും അതിയായ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. ഓമനക്കുട്ടനെ ഫോണിലൂടെ വിളിച്ച് പ്രതികരണം നന്നായിരുന്നുവെന്ന് താൻ അറിയിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us