/indian-express-malayalam/media/media_files/O55SwxZB3bvGqYF4RC69.jpg)
ഇ.പി.ജയരാജൻ
തിരുവനന്തപുരം: നടിയുടെ പരാതിയിൽ മുകേഷിനെതിരെ കേസെടുത്തതോടെ രാജിയെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാൽ, മുകേഷിന്റെ രാജി ആവശ്യം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജൻ അംഗീകരിച്ചില്ല. സമാനമായ പരാതിയിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജി വച്ചില്ലല്ലോയെന്നാണ് ജയരാജന്റെ ചോദ്യം. മുകേഷിനെതിരെ കേസെടുത്തത് ധാര്‍മികമായ നിലപാടാണെന്നും ഇ.പി.ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീ സംരക്ഷണത്തിന് സർക്കാർ സ്വീകരിച്ചത് ചരിത്രപരമായ നടപടിയാണ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതും ചരിത്രപരമായ നടപടിയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ആരോടും മമത ഇല്ല. ആർക്കും പ്രത്യേക സംരക്ഷണം നൽകില്ലെന്നും എല്ലാം കാത്തിരുന്ന് കാണാമെന്നും ജയരാജൻ പ്രതികരിച്ചു.
അതേസമയം, മുകേഷിന്റെ കാര്യത്തിൽ പാർട്ടിയും എൽഡിഎഫും ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് എം.എ.ബേബി പറഞ്ഞു. ലോക്സഭയിൽ കേരളത്തിൽനിന്നുള്ള ചില എംപിമാർക്കെതിരെ സമാനമായ ആക്ഷേപമുണ്ട്. അവർക്കൊന്നുമെതിരെ കാണിക്കാത്തതാണു കൊല്ലം എംഎൽഎക്കെതിരെ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നടിയുടെ ലൈംഗിക പീഡന പരാതിയിലാണ് നടനും എംഎൽഎയുമായ മുകേഷിനെതിരെ കേസെടുത്തത്. മരട് പൊലീസാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. മുകേഷ് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.