/indian-express-malayalam/media/media_files/uploads/2023/06/padayappa.jpg)
പടയപ്പ വാഹനം തടഞ്ഞപ്പോൾ
മൂന്നാർ: മൂന്നാറിൽ തേയില കൊളുന്തുമായി വന്ന വാഹനം തടഞ്ഞ് കൊമ്പൻ പടയപ്പ. നെറ്റിമേട് ഭാഗത്തുനിന്ന് തേയില കൊളുന്തുമായി മാട്ടുപെട്ടിയിലെ ഫാക്ടറിയിലേക്ക് പോയ വാഹനമാണ് പടയപ്പ തടഞ്ഞത്. പടയപ്പയെ കണ്ടതും ഡ്രൈവർ സെന്തിൽകുമാർ വാഹനം നിർത്തി ഇറങ്ങിയോടി. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
ഒരു മണിക്കൂറോളം പടയപ്പ വാഹനത്തിനു സമീനം നിലകൊണ്ടു. ഇതിനിടയിൽ വാഹനത്തെ ഒന്നും ചെയ്യരുതേയെന്ന് സെന്തിൽ കുമാർ കുറച്ചകലെ മാറിനിന്ന് പടയപ്പയോട് അപേക്ഷിക്കുന്നുണ്ടായിരുന്നു. വാഹനത്തിൽ ഭക്ഷണ സാധനങ്ങൾക്കായി തിരഞ്ഞതല്ലാതെ മറ്റു നാശനഷ്ടങ്ങളൊന്നും പടയപ്പ ഉണ്ടാക്കിയില്ല. ഏറെ നേരം സ്ഥലത്ത് നിലയുറപ്പിച്ചശേഷം ആന പിന്നീട് കാട്ടിലേക്കു മടങ്ങി.
ആളുകളെ ഉപദ്രവിക്കാതെ കടകള്‍ തകര്‍ത്ത് സാധനങ്ങള്‍ അകത്താക്കുന്ന ശീലമുള്ള കൊമ്പനാണ് പടയപ്പ. മൂന്നാറിലെ കാട്ടാനകളില്‍ ഏറ്റവും തലപ്പൊക്കമുള്ള കാട്ടാനയ്ക്കു പടയപ്പയെന്നു പേരു കിട്ടിയത് രജനീകാന്തിന്റെ പടയപ്പയെന്ന സിനിമ പുറത്തിറങ്ങിയ ശേഷമാണ്. അക്രമണകാരിയല്ലാത്തതുകൊണ്ടുതന്നെ പടയപ്പയെ നാട്ടുകാര്‍ക്കും ഇഷ്ടമാണ്. പുറകിലെ ഒരു കാലിന് ചെറിയ മുടന്തുള്ള പടയപ്പയുടെ കൊമ്പ് നീളം കൂടിയതും വടിവൊത്ത ആകൃതിയുള്ളതുമാണ്.
മൂന്നാറിലെ കാട്ടാനകളില്‍ പൊതുവേ ശാന്തശീലനായ പടയപ്പ ഇടയ്ക്കിടെ പെതുസ്ഥലങ്ങളില്‍ സാന്നിധ്യമറിയിക്കുന്നതു പതിവാണെന്ന് പടയപ്പയുടെ ആരാധകര്‍ പറയുന്നു. മൂന്നാറിലും പരിസര പ്രദേശങ്ങളിലും കാട്ടാനകള്‍ സജീവ സാന്നിധ്യവും നിരന്തര ശല്യവുമാണെങ്കിലും പടയപ്പയെന്ന കാട്ടാന സാധാരണ ആളുകളെ ഉപദ്രവിക്കുന്ന പതിവില്ലെന്നു നാട്ടുകാരും വനപാലകരും പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.