/indian-express-malayalam/media/media_files/uploads/2022/01/dheeraj-sfi-1.jpg)
തൊടുപുഴ: ഇടുക്കി ഗവ. എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നിഖിൽ പൈലിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെയാണ് പ്രതിയെ ധീരജിനെ ആക്രമിച്ചയിടത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. എന്നാൽ കൊലപാതകത്തിനു ഉപയോഗിച്ച കത്തി കണ്ടെത്താനായില്ല.
ധീരജിനെ കുത്തിയ ശേഷം ഓടിയെന്നും ഇതിനിടയിൽ കത്തി വലിച്ചെറിഞ്ഞു കളഞ്ഞെന്നുമാണ് നിഖിൽ പൊലീസിന് മൊഴി നൽകിയത്. ഇതിനെ തുടർന്ന് റോഡരികിലും മറ്റും പൊലീസ് പരിശോധന നടത്തിയിരുന്നു.
യൂത്ത് കോൺഗ്രസ് വാഴത്തൊപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയുടെയും ഒപ്പമുണ്ടായിരുന്ന ജെറിന്‍ ജോജോയുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇടുക്കി ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് തീരുമാനം. ഇതിനായി കസ്റ്റഡി അപേക്ഷയും സമർപ്പിക്കും. കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്. കെഎസ്‌യു യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർ നിലവിൽ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നാണ് വിവരം.
ധീരജിനെ കുത്തി കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം മൂലമാണെന്നാണ് എഫ്ഐആർ. പെട്ടെന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. കേസിൽ ഗൂഢാലോചന നടന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഇടുക്കി എസ്‌പി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിഖിൽ പൈലിയും ജെറിന്‍ ജോജോയും ഒപ്പം കണ്ടാൽ അറിയുന്ന നാല് പേരും ഉൾപ്പെടെ ആറ് പേരെയാണ് എഫ്ഐആറിൽ പ്രതിചേർത്തിരിക്കുന്നത്.
അതേസമയം, ഇന്നലെ അർധരാത്രിയോടെ ജന്മനാട്ടിലെത്തിച്ച ധീരജിന്റെ മൃതദേഹം സംസ്‌കരിച്ചു. ധീരജിന്റെ വീടിനു സമീപം സിപിഎം വാങ്ങിയ ഭൂമിയിലായിരുന്നു സംസ്‌കാരം. പുലർച്ചെ പന്ത്രണ്ടരയോടെ തളിപ്പറമ്പ് സിപിഎം ഓഫീസിൽ എത്തിച്ച മൃതദേഹം അവിടെ പൊതുദർശനത്തിന് വച്ച ശേഷമാണ് വീട്ടിലേക്ക് എത്തിച്ചത്. രാത്രി ഏറെ വൈകിയും നിരവധി ആളുകളാണ് പ്രിയസഖാവിനെ ഒരു നോക്ക് കാണാൻ എത്തിച്ചേർന്നത്. മന്ത്രി എം.വി.ഗോവിന്ദൻ, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം, ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ തുടങ്ങി നിരവധി നേതാക്കൾ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.
Also Read: ധീരജിന് ആയിരങ്ങളുടെ അന്ത്യാഭിവാദ്യം; മൃതദേഹം സംസ്‌കരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us