/indian-express-malayalam/media/media_files/uploads/2017/02/loknath-behera.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്. ഇനി ഉപദേശമില്ലെന്നും പിഴയടക്കം കർശന നടപടിയിലേക്ക് നീങ്ങുകയാണെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ജനങ്ങളുടെ ജാഗ്രത കുറയുന്നതിനാലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. പൊലീസ് ഇറങ്ങുന്നത് സാമൂഹിക അകലം ഉറപ്പാക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ടെയ്ൻമെന്‍റ് സോണുകളിലടക്കം അതി കർശനമായി നിയന്ത്രണങ്ങൾ നടപ്പാക്കും. കടകളിലടക്കം ജീവനക്കാരുടെ എണ്ണത്തിൽ നിർദ്ദേശങ്ങൾ പാലിക്കണം. പലയിടത്തും ഇതു പാലിക്കപ്പെടുന്നില്ല. ഇതിൽ പൊലീസ് ഇടപെടലുണ്ടാകുമെന്നും ഡിജിപി പറഞ്ഞു.
നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ കൂടുതൽ പൊലീസുകാർ രംഗത്തുണ്ടാകും. സംസ്ഥാനത്തെ 90 ശതമാനം പൊലീസുകാരെയും കോവിഡ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. സ്പെഷല്‍ ബ്രാഞ്ച് ഒഴികെയുള്ള മുഴുവന്‍ പൊലീസുകാരേയും കോവിഡ് പ്രതിരോധത്തിന് നിയോഗിക്കാനാണ് തീരുമാനം. പൊലീസ് വിന്യാസ ചുമതല ബറ്റാലിയന്‍ എഡിജിപിക്കായിരിക്കും.
Read Also: രാജ്യത്ത് 24 മണിക്കൂറിനിടെ 16922 കോവിഡ് രോഗികൾ
വിദേശത്തുനിന്ന് ധാരാളം മലയാളികള്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക ഐപിഎസ് ഓഫീസര്‍മാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലെയും പൊതുവായ ചുമതല പരിശീലന വിഭാഗം ഐജി തുമ്മല വിക്രമിനാണ്. തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. ദിവ്യ.വി.ഗോപിനാഥ്, പോലീസ് ആസ്ഥാനത്തെ അഡീഷണല്‍ എ.ഐ.ജി വൈഭവ് സക്‌സേന എന്നിവര്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെയും ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്റന്റ് നവനീത് ശര്‍മയ്ക്ക് കൊച്ചി വിമാനത്താവളത്തിന്റെയും ചുമതല നല്‍കി. കോഴിക്കോട് വിമാനത്താവളത്തിന്റെ ചുമതല വഹിക്കുന്നത് ഭീകര വിരുദ്ധസേനയിലെ എസ്‌പി ചൈത്ര തെരേസ ജോണ്‍ ആണ്. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര.ജി.എച്ച്, വയനാട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് എ.എസ്.പി ആനന്ദ്.ആര്‍ എന്നിവര്‍ക്കാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുമതല. അതത് റേഞ്ച് ഡിഐജിമാര്‍ക്ക് വിമാനത്താവളങ്ങളുടെ മേല്‍നോട്ട ചുമതലയും നല്‍കിയിട്ടുണ്ട്.
അതേസമയം, ഉറവിടം കണ്ടെത്താൻ കഴിയാത്ത രോഗികൾ കൂടുതലുളള ആറു ജില്ലകളിൽ അതീവ ജാഗ്രത നിർദേശം. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിൽ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. തൃശൂർ നഗരം ഭാഗികമായി അടച്ചിട്ടുണ്ട്. കൊച്ചിയിലെ കണ്ടെയ്ൻമെന്‍റ് സോണുകള്‍ ഉള്‍പ്പെടുന്ന ശ്രീമൂലനഗരം, വെങ്ങോല, നായരമ്പലം പ്രദേശങ്ങള്‍ കടുത്ത ജാഗ്രതയിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us