/indian-express-malayalam/media/media_files/olbzV5p8E5FnJESMNAYX.jpg)
ഫൊട്ടോ: പിആർഡി വകുപ്പ്
ശബരിമല: മണ്ഡലകാല പൂജയ്ക്ക് തുടക്കം കുറിച്ച് വൃശ്ചിക പുലരിയില്‍ ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത് ആയിരക്കണക്കിന് അയ്യപ്പന്മാര്‍. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പന്മാരാണ് വലിയ തോതില്‍ എത്തിയിട്ടുള്ളത്. പുലര്‍ച്ചെ 3 മണിക്ക് നട തുറന്നപ്പോള്‍ ദര്‍ശനത്തിനായി അയ്യപ്പന്മാരുടെ വലിയ നിര തന്നെ, വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു.
പൊലിസിന്റെ മികച്ച ക്രമീകരണം മൂലം ദര്‍ശനത്തിനായി അധികസമയം തീർത്ഥാടകര്‍ക്ക് കാത്തു നില്‍ക്കേണ്ടി വന്നിട്ടില്ല. രാവിലെ അഭിഷേകം, ഗണപതിഹോമം, ഉഷപൂജ എന്നിവ നടന്നു. പുലർച്ചെ മൂന്ന് മണിക്ക് തുറക്കുന്ന നട ഉച്ചയ്ക്ക് ഒരു മണിക്ക് അടച്ചു. ഉച്ചയ്ക്ക് ശേഷം 3.30 മുതൽ നെയ്യഭിഷേകം ആരംഭിക്കും. വൈകുന്നേരം 4 മണിക്ക് തുറക്കുന്ന നട പിന്നീട് രാത്രി 11 മണിക്കാണ് അടയ്ക്കുക.
ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിച്ച് നെയ്യഭിഷേകവും നടത്തിയാണ് അയ്യപ്പന്മാര്‍ മടങ്ങുന്നത്. മല കയറി വരുന്ന തീര്‍ത്ഥാടകര്‍ക്ക് വിവിധ സ്ഥലങ്ങളിൽ ചെറു ചൂടുള്ള ഔഷധ കുടിവെള്ളം വിതരണം ചെയ്യുന്നുമുണ്ട്. നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ വിരിവയ്ക്കുന്നതിനും വാഹന പാര്‍ക്കിംഗിനും ഉള്‍പ്പെടെ മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ എത്തുന്ന മുറയ്ക്ക് നിലയ്ക്കല്‍ നിന്നു പമ്പയിലേക്കും തിരിച്ചും കെഎസ്ആര്‍ടിസി ആവശ്യത്തിന് സര്‍വീസ് നടത്തുന്നുണ്ട്.
പുലർച്ചെ തന്നെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ യു ജനീഷ് കുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് തുടങ്ങി പ്രമുഖർ സന്നിഹിതരായിരുന്നു. സുഖദര്‍ശനത്തിനായി മികച്ച ക്രമീകരണങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഇക്കുറി ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപത്തില്‍ ഭക്ഷണം സൗജന്യമായി നല്‍കുന്നത് തീർത്ഥാടകര്‍ക്ക് വലിയ അനുഗ്രഹമാകുന്നുണ്ട്. തീർത്ഥാടകര്‍ എത്തുന്ന മുറയ്ക്ക് ഉപ്പുമാവും ഉരുളക്കിഴങ്ങ് കറിയും ചെറു ചൂടുള്ള കുടിവെള്ളവും രാവിലെ ഇവിടെ വിതരണം ചെയ്തു. സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ സൗജന്യ ഭക്ഷണ വിതരണോദ്ഘാടനം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അയ്യപ്പന്മാര്‍ക്ക് പ്രഭാത ഭക്ഷണം വിളമ്പി നിര്‍വഹിച്ചു.
മൂന്നു നേരവും ഇവിടെ നിന്നും ഭക്ഷണം ലഭിക്കും. രാവിലെ ആറര മുതല്‍ 11 വരെ ഉപ്പുമാവും, കിഴങ്ങുകറിയും, ചായയും. 12 മുതല്‍ ഉച്ചകഴിഞ്ഞ് നാലുവരെ പുലാവും സാലഡും അച്ചാറും ഉള്‍പ്പെടുന്ന ഉച്ചഭക്ഷണവും, വൈകുന്നേരം ആറര മുതല്‍ കഞ്ഞിയും ലഭിക്കും. ഒരേ സമയം 5000 പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നതാണ് ദേവസ്വം ബോര്‍ഡ് അന്നദാന മണ്ഡപം.
ശബരിമലയുടെ പവിത്രത കാത്തുസൂക്ഷിക്കാൻ എല്ലാ തീർത്ഥാടകരും ശ്രദ്ധിക്കണമെന്ന് സ്ഥാനമൊഴിയുന്ന മേൽശാന്തി ജയരാമൻ നമ്പൂതിരി ഇന്നലെ മാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചിരുന്നു. ശബരിമലയിലും പമ്പയിലും ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
17 ലക്ഷം ടിൻ അരവണയും രണ്ട് ലക്ഷത്തോളം അപ്പവും നിലവിൽ സ്റ്റോക്ക് ഉണ്ട്. മറ്റു അടിസ്ഥാന സൗകര്യങ്ങളുടെ ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. ഇത്തവണയും വെർച്ച്വൽ ക്യൂ വഴിയാണ് തീർത്ഥാടകർക്ക് ദർശനം അനുവദിക്കുക. വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക ഫാസ്റ്റ് ടാഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
Read MOre Sabarimala Related News Here
ഇനി ശരണം വിളിയുടെ നാളുകള്‍; മണ്ഡലമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.