/indian-express-malayalam/media/media_files/uploads/2018/10/kadakampally-surendran.jpg)
തിരുവനന്തപുരം: പ്രായഭേദമന്യേ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച സുപ്രീം കോടതി വിധി എന്തായാലും മാനിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിധി സ്വാഗതം ചെയ്യുന്നുവെന്നും അയോധ്യ വിധി പോലെ സംയമനത്തോടെ നേരിടണമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എന്നാൽ ശബരിമല ദർശനത്തിനായി സ്ത്രീകൾ വന്നാൽ പ്രവേശിപ്പിക്കുമോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
ശബരിമലയിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ബിജെപി പലതും പറയുമെന്നും അതിനൊന്നും മറുപടിയില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി വിധി എന്തായാലും അത് നടപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും വ്യക്തിപരമായ താൽപര്യങ്ങൾ മാറ്റി വച്ച് പരമോന്നത നീതിപീഠത്തിന്റെ വിധി അംഗീകരിക്കുമെന്നും നേരത്തെ നിയമസഭയിൽ കടകംപളളി പറഞ്ഞിരുന്നു. സുപ്രീംകോടതി വിധിക്ക് ശേഷവും അതേ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ദേവസ്വം മന്ത്രി.
Also Read:യുഡിഎഫ് നിലപാട് ശരിയെന്ന് തെളിഞ്ഞു: ഉമ്മന്‍ചാണ്ടി
പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ വിശാല ബഞ്ചിലേക്ക് വിടണമെന്നാണ് പരമോന്നത കോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ എന്നിവരാണ് കേസ് വിശാല ബഞ്ചിനു വിടാൻ തീരുമാനിച്ചത്. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് ആർ.എഫ്.നരിമാൻ എന്നിവർ വിശാല ബഞ്ചിനു വിടുന്നതിനെ എതിർത്തു.
Also Read:എല്ലാം അയ്യപ്പന്‍ തന്ന അനുഗ്രഹം: പന്തളം കൊട്ടാര പ്രതിനിധി
സുപ്രീം കോടതി തീരുമാനത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. വിധി സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിലവിലെ സ്ഥിതി നിലനില്‍ക്കുമെന്ന് കരുതി ശബരിമലയില്‍ യുവതികളെ കയറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചാല്‍ അത് ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് നിലപാട് ശരിയെന്ന് തെളിഞ്ഞതായി മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു. വിശ്വാസികളുടെ വികാരം ഉള്‍ക്കൊള്ളാനും താല്‍പര്യം സംരക്ഷിക്കാനും സഹായകമായ വിധിയാണിതെന്നുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.
Also Read:Sabarimala Verdict Live Updates: ശബരിമല കേസ് വിശാല ബഞ്ചിന്; സ്ത്രീപ്രവേശനത്തിനു സ്റ്റേ ഇല്ല
വിധിക്കെതിരെ പുനഃപരിശോധനാ ഹർജികളും റിട്ടും ഉൾപ്പെടെ 65 പരാതികളാണു ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയുടെ ബഞ്ചിന്റെ മുൻപാകെ എത്തിയത്. ഹർജികളിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വാദം പൂർത്തിയാക്കിയെങ്കിലും വിധി പറയാൻ മാറ്റി വയ്ക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us