/indian-express-malayalam/media/media_files/uploads/2022/10/Eldos-Kunnappillil.jpg)
തിരുവനന്തപുരം: അധ്യാപികയെ പീഡിപ്പിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എയ്ക്കെതിരേ ബലാത്സംഗക്കുറ്റം ചുമത്തി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണു പുതിയ വകുപ്പുകള്‍ പ്രകാരം എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തത്. യുവതിയെ ഉടന്‍വൈദ്യപരിശോധയ്ക്കു വിധേയയാക്കും.
പെരുമ്പാവൂര്‍ എം എല്‍ എയായ എല്‍ദോസ് കുന്നപ്പള്ളി മര്‍ദിച്ചുവെന്നായിരുന്നു യുവതിയുടെ ആദ്യ പരാതി. ഇതുപ്രകാമുള്ള വകുപ്പുകളാണു കോവളം പൊലീസ് ചുമത്തിയിരുന്നത്. യുവതി ജില്ലാ മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്, കേസ് പിന്നീട് ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് എം എല്‍ എയ്‌ക്കെതിരെ പുതിയ വകുപ്പുകള്‍ ചുമത്തിയത്. തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കുറ്റങ്ങളും എൽദോസിനെതിരെ ചുമത്തിയിരിക്കുന്നത്.
ബലാത്സംഗക്കുറ്റം ചുമത്തിയ സാഹചര്യത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യേണ്ടിവരും. എം എല്‍ എ എവിടെയാണു വ്യക്തമല്ല. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. എന്നാല്‍, താന്‍ നിരപരാധിയാണെന്നു പറഞ്ഞുകൊണ്ട് എം എല്‍ എ ഇന്നു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
അതേസമയം, എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അഡീഷനല്‍ സെഷന്‍സ് കോടതി 15നു പരിഗണിക്കും. താന്‍ നിരപരാധിയാണെന്നും സുഹൃത്തായിരുന്ന യുവതി തന്റെ ഫോണ്‍ മോഷ്ടിച്ചു കടന്നുകളഞ്ഞെന്നുമാണ് എല്‍ദോസ് കുന്നപ്പിള്ളി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. ആവശ്യപ്പെട്ട പണം നല്‍കാതിരുന്നതിനെത്തുടര്‍ന്നാണു യുവതി പരാതി നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, കേസ് പിന്‍വലിക്കാന്‍ എല്‍ദോസ് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നു യുവതി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി മര്‍ദിച്ചുവെന്ന് ആരോപിച്ച് പേട്ട നിവാസിയായ അധ്യാപിക കഴിഞ്ഞ മാസം 28നാണു പൊലീസില്‍ പരാതി നല്‍കിയത്. മദ്യപിച്ചു വീട്ടിലെത്തിയ എം എല്‍ എ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നു പരാതിയില്‍ പയുന്നു. തുടര്‍ന്നു കാറില്‍ ബലമായി കയറ്റി കോവളത്തേക്കു കൊണ്ടുപോയെന്നും ഇതിനിടെയും ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതി കോവളം സിഐയ്ക്കു കൈമാറുകയായിരുന്നു. എന്നാല്‍ ഒക്‌ടോബര്‍ എട്ടിനു മാത്രമാണു തന്നെ സ്‌റ്റേഷനിലേക്കു വിളിപ്പിച്ചതെന്നും പരാതി ഒത്തുതീര്‍പ്പാക്കാന്‍ സി ഐ ശ്രമിച്ചുവെന്നും യുവതി ആരോപണമുയര്‍ത്തി. തുടര്‍ന്നു സി ഐയെ സ്ഥലം മാറ്റിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us