/indian-express-malayalam/media/media_files/uploads/2019/11/Alan-and-Taha.jpg)
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റിലായ അലനെയും താഹയെയും സിപിഎം പുറത്താക്കും. പാർട്ടി നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ തുടർനടപടികൾ എന്ന നിലയിലാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു തന്നെ ഇരുവരെയും പുറത്താക്കാൻ സിപിഎം തീരുമാനിച്ചിരിക്കുന്നതെന്ന് ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി മൂന്നാംഗ കമ്മിഷനെ നിയമിച്ചിരുന്നു. ഇവർ നടത്തിയ അന്വേഷണത്തിലാണ് അലനും താഹയും കുറ്റക്കാരെന്നും മാവോയിസ്റ്റ് ബന്ധമുണ്ടെന്നും കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യങ്ങൾ വിശദീകരിക്കാനും ഇരുവർക്കുമെതിരെയുള്ള നടപടികൾ സ്വീകരിക്കുന്നതിനും ലോക്കൽ ജനറൽ ബോഡി യോഗം ചേരാൻ ഏരിയ കമ്മിറ്റി നിർദേശം നൽകി. പന്നിയങ്കരയിൽ നാളെയാണ് യോഗം.
Also Read:അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കോടതി
നവംബർ ഒന്നിന് പൊലീസ് പട്രോളിങ്ങിനിടെ കോഴിക്കോട് പന്തീരാങ്കാവ് പാറമ്മലിൽ വൈകിട്ട് 6.45 ന് സംശയാസ്‌പദമായ സാഹചര്യത്തിൽ വിദ്യാർഥികളെ കണ്ടെന്നും കസ്റ്റഡിയിൽ എടുത്ത ഇവരുടെ ബാഗിൽനിന്ന് നിരോധിത സംഘടന സിപിഐ മാവോയിസ്റ്റിന്റെ ലഘുലേഖ കണ്ടെടുത്തെന്നുമാണ് കേസ്.
നേരത്തെ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും മാവോയിസ്റ്റ് ബന്ധത്തിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കോടതി പറഞ്ഞിരുന്നു. ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നു വ്യക്തമാക്കിയ കോടതി അലന്‍ ഷുഹൈബില്‍നിന്നും താഹ ഫസലില്‍നിന്നും പൊലീസ് പിടിച്ചെടുത്ത പുസ്തകങ്ങളും നോട്ടീസുകളും ബാനറുകളും നിരോധിത സംഘടനയായ സി.പി.ഐ. മാവോയിസ്റ്റിന്റേതാണെന്നു നിരീക്ഷിച്ചു. ഇതില്‍നിന്നു പ്രഥമദൃഷ്ട്യാ മനസിലാക്കാനാവുന്നത് ഇരുവര്‍ക്കും സംഘടനയുമായി ബന്ധമുണ്ടെന്നാണെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.