/indian-express-malayalam/media/media_files/uploads/2021/02/AKG-center-CPM.jpg)
കേരളത്തിലെ ഒഴിവു വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടികൾ മരവിപ്പിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ അപലപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
"രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് നോമിനേഷൻ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതിനുശേഷം തെരഞ്ഞെടുപ്പ് മരവിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ എടുത്ത തീരുമാനം നിലവിലുള്ള നിയമസഭാ അംഗങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ്. സ്വതന്ത്രവും നീതിയുക്തവുമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മിഷൻ ബാഹ്യ ഇടപെടലുകൾക്ക് വഴിപ്പെട്ട് തീരുമാനമെടുക്കുന്ന സാഹചര്യം ഉണ്ടാകരുത്, അത് സ്വത്രന്ത ഭരണഘടനാ സ്ഥാപനങ്ങളെ ജനങ്ങൾ സംശയത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കും," പ്രസ്താവനയിൽ പറയുന്നു.
Read More: 'ശുദ്ധതെമ്മാടിത്തരം'; കിഫ്ബി ആസ്ഥാനത്ത് ആദായനികുതി വകുപ്പിന്റെ പരിശോധനക്കെതിരെ ധനമന്ത്രി
"2016-ൽ അസംബ്ലി തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വന്നതിന് ശേഷമാണ് മൂന്ന് അംഗങ്ങൾക്ക് വേണ്ടിയുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണയും മാർച്ച് 24-ന് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായുള്ള നോട്ടിഫിക്കേഷൻ പുറത്തിറക്കി. മാർച്ച് 31- തീയതി മുന്ന് മണി വരെ നോമിനേഷൻ സമർപ്പിക്കാമെന്ന് റിട്ടേണിംഗ് ഓഫീസർ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു.
ഏപ്രിൽ 12-ാം തീയതിയാണ് തെരഞ്ഞെടുപ്പ് നടത്തുക എന്ന് റിട്ടേണിംഗ് ഓഫീസർ ഔദ്യോഗികമായി പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ മതഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നിർത്തിവെച്ച നടപടി ദുരൂഹമാണ്," സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
"തെരഞ്ഞെടുപ്പ് നടപടികമങ്ങൾ ആരംഭിച്ചു കഴിഞ്ഞാൽ അതിൽ ഇടപെടാൻ പാടില്ലെന്ന് നിരവധി സുപ്രീം കോടിതി വിധികൾ നിലവിലുണ്ട്. ഭരണഘടനാപരമായ ബാദ്ധ്യത നിറവേറ്റേണ്ട തെരഞ്ഞെടുപ്പ് കമ്മിഷൻ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചത് ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുന്ന നടപടിയാണ്," പ്രസ്താവനയിൽ പറയുന്നു.
തെരഞ്ഞെടുപ്പ് പ്രകിയ മരവി പ്പിച്ച നടപടി തെരഞ്ഞെടുപ്പ് കമ്മിഷൻ പിൻവലിക്കണമെന്നും നിയമസഭയുടെയും, അംഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു.
ബുധനാഴ്ചയാണ് സംസ്ഥാനത്തെ ഒഴുവന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മരവിപ്പിച്ചത്. പുതിയൊരു ഉത്തരവുണ്ടാവുന്നത് വരെ ഈ സ്ഥിതി തുടരുമെന്നും തിരഞ്ഞെടുപ്പ് മരവിപ്പിച്ചതായി അറിയിച്ചുകൊണ്ടുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനത്തിൽ പറയുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെെട്ട് നിയമ മന്ത്രാലയത്തിൽ നിന്നുള്ള ചില രേഖകൾ ലഭിച്ചെന്നും അവ പഠിച്ചു തീർന്നില്ലെന്നുമാണ് വിജ്ഞാപനത്തിൽ പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.